ജില്ലയിലെ ജലസേചന കനാലുകളുടെ നവീകരണം പെട്ടെന്ന് നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലായിരുന്നു നിര്‍ദേശം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതി ഭേദഗതി അംഗീകരിക്കലിന്റെ ഭാഗമായി ജില്ലയിലെ ജലസേചന കനാലുകളുടെ നവീകരണത്തിന് പദ്ധതി ഏറ്റെടുക്കുന്നതിന് മലമ്പുഴ, തരൂര്‍, കാവശ്ശേരി, മരുതറോഡ്, കണ്ണമ്പ്ര, പുതുക്കോട്, കൊടുമ്പ്, എരിമയൂര്‍, വടക്കഞ്ചേരി, പെരിങ്ങോട്ടുകുറുശ്ശി, അനങ്ങനടി, തൃക്കടീരി, തെങ്കര, ചളവറ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കനാല്‍ ഭിത്തി ഇടിഞ്ഞ് മാലിന്യം അടിഞ്ഞുകൂടി ജലസേചനം തടസപ്പെടുന്ന സാഹചര്യത്തില്‍ കനാല്‍ നവീകരണം വേഗം പൂര്‍ത്തിയാക്കി ജലസേചനം സുഗമമാക്കണം.

പല സ്ഥലങ്ങളിലും വെള്ളം എത്താത്തത് കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കനാല്‍ നവീകരണത്തോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി ടി.ആര്‍ അജയന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.വി ഷാജു, വിവിധ പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.