*ലഹരിവിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് കമ്പ്യൂട്ടർ ഗെയിം തയാറാക്കും

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ അംഗങ്ങൾക്കായി കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ(കൈറ്റ്) നടത്തുന്ന രണ്ടുദിവസത്തെ ഉപജില്ലാ ക്യാമ്പുകൾ ഡിസംബർ 26 മുതൽ 31 വരെ സംസ്ഥാനത്തെ 258 കേന്ദ്രങ്ങളിൽ നടക്കും. ലഹരിവിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകൾ തയാറാക്കുന്ന പ്രവർത്തനങ്ങളാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രത്യേകത. ലഹരിയുടെ പിടിയിൽപെടാതെ കുട്ടിയെ സുരക്ഷിതയായി വീട്ടിൽ എത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം, പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറായ ‘സ്‌ക്രാച്ച്’ ഉപയോഗിച്ച് കുട്ടികൾ തയാറാക്കും. ലഘു കഥകളെ അടിസ്ഥാനമാക്കിയുള്ള അനിമേഷനുകൾ ഓപ്പൺടൂൺസ് എന്ന സോഫ്റ്റ്‌വെയറിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളും തയാറാക്കും. ഫിഫ ലോകകപ്പിന്റെ ആവേശം ഉൾക്കൊണ്ട് കുട്ടികൾക്കായി സ്‌ക്രാച്ചിൽ തയാറാക്കിയ കമ്പ്യൂട്ടർ ഗെയിം, ഉപയോഗിച്ചുള്ള ‘ഗോളടിക്കാം’ എന്ന മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ക്യാമ്പിലെ പരിശീലനവും പ്രവർത്തനങ്ങളും.

സംസ്ഥാനത്തെ 2045 സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ 64159 അംഗങ്ങളാണുള്ളത്. സ്‌കൂൾതല ക്യാമ്പിൽ മികവ് തെളിയിച്ച 15000 കുട്ടികളാണ് ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. ഓരോ യൂണിറ്റിൽ നിന്ന് പ്രോഗ്രാമിങ്, അനിമേഷൻ വിഭാഗങ്ങളിൽ നാലുവീതം കുട്ടികളെയാണ് ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്‌സ് റവന്യൂജില്ലാ ക്യാമ്പിലേക്കുള്ള തെരഞ്ഞെടുപ്പും ഉപജില്ലാ ക്യാമ്പിൽ നടക്കും. ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സിലും ത്രീഡി അനിമേഷനിലും പ്രത്യേക പരിശീലനം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.

ആൻഡ്രോയ്ഡ് ആപ്പുകൾ തയാറാക്കാൻ സഹായിക്കുന്ന ഓപ്പൺസോഴ്‌സ് സോഫ്റ്റ്‌വെയറായ ആപ്പ് ഇൻവെന്റർ ഉപയോഗിച്ചുള്ള മൊബൈൽ ഗെയിം, നല്ല ആരോഗ്യ ശീലങ്ങൾ മാറിമാറി നൽകുന്ന ആപ്പ് എന്നിവയുടെ നിർമാണം, ത്രീഡി അനിമേഷൻ സോഫ്റ്റ്‌വെയറായ ബ്ലെന്റർ, റ്റുഡി അനിമേഷൻ സോഫ്റ്റ്‌വെയറായ ഓപ്പൺടൂൺസ് എന്നിവ ഉപയോഗിച്ചുള്ള അനിമേഷൻ നിർമാണം, സൈബർ സുരക്ഷ സംബന്ധിച്ച ചർച്ചകൾ, അവതരണങ്ങൾ എന്നിവയാണ് ദ്വിദിന ക്യാമ്പിലെ മറ്റ് പ്രധാനപ്പെട്ട പരിശീലന പരിപാടികൾ.