കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവരെ പെരുവഴിയിലാക്കില്ലെന്നും കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. വിമാനത്താവളം റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍.ഇ.എസ്.എ) വികസനവും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിമാനത്താവള കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും നല്ല രീതിയില്‍ വിമാനത്താവളത്തെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആറു മാസത്തിനകം ഭൂമി ഏറ്റെടുത്ത് റണ്‍വേ വികസനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. വിമാനത്താവളം ഇല്ലാതാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്ന പ്രവണത ഒരു ഭാഗത്തു നിന്നും ഉണ്ടാവരുത്. വിമാനത്താവള വികസനത്തിനായി എല്ലാവരുടേയും സഹകരണവും മന്ത്രി അഭ്യര്‍ഥിച്ചു.

ഭൂവുടമകള്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ മാത്രമേ ഭൂമി ഏറ്റെടുക്കൂ. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം യോഗങ്ങള്‍ വിളിച്ച് ഭൂവുടമകളെ ബോധ്യപ്പെടുത്തും. ജനങ്ങള്‍ സഹായിച്ചാല്‍ മാത്രമേ ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകാനാകൂ. കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം ഉള്‍പ്പെടെ നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ച്ചയും നടത്തില്ലെന്നും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വി അബ്ദുറഹ്മാന്‍ വിശദീകരിച്ചു.

യോഗത്തില്‍ ഡോ. എം.പി അബ്ദുസ്സമദ് സമാദാനി എം.പി, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സി അബ്ദുറഹിമാന്‍, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.ടി ഫാത്തിമത്ത് സുഹറ, വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ്, കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഢി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദാലി, ഡെപ്യൂട്ടി കളക്ടര്‍ കെ. ലത, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ബിന്ദു, നഗരസഭാ കൗണ്‍സിലര്‍ കെ.പി സല്‍മാന്‍, ഭൂമി ഏറ്റെടുക്കല്‍ (എയര്‍പോര്‍ട്ട്) വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.