ജില്ലയില്‍ ആദ്യമായെത്തിയ വിദ്യഭ്യാസ വകുപ്പ് മന്ത്രിക്ക് എടത്തനയില്‍ ഊഷ്മള സ്വീകരണം. പുതുതായി വിളവെടുത്ത ഗന്ധകശാല നെല്‍ക്കതിരുകള്‍ ചേര്‍ത്തു കെട്ടിയ കതിര്‍ ചെണ്ടുകള്‍ നല്‍കിയാണ് എടത്തന ട്രൈബല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മന്ത്രിയെ വരവേറ്റത്. ഭൗമ സൂചികയില്‍ ഇടം നേടിയ വയനാടിന്റെ സ്വന്തം സുഗന്ധ നെല്‍ക്കതിരില്‍ കാട്ടിക്കുളം സ്വദേശി അനീഷാണ് എടത്തനയ്ക്ക് വേണ്ടി ദിവസങ്ങളെടുത്ത് കതിര്‍ ചെണ്ടുണ്ടാക്കിയത്. നൂറ് കണക്കിന് നെല്‍ക്കതിര്‍ ചെണ്ടായി കെട്ടിയ സമ്മാനം വേറിട്ടതായി. 12 ലധികം ആദിവാസി കോളനികള്‍ ഉള്‍പ്പെട്ട പ്രദേശത്ത് നിന്നും നാനൂറിലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 85 ശതമാനം ഗോത്ര വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന ജില്ലയിലെ എം.ആര്‍.എസ് അല്ലാത്ത ഏക വിദ്യാലയവും എടത്തനയാണ്.

പുതിയ അക്കാദമിക കെട്ടിടം എടത്തനയുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്ക് കരുത്ത് പകരും. പ്രദേശത്തെ കുറിച്യ, പണിയ കുടുംബത്തിലെ കുട്ടികളുടെ പഠനത്തിന് ഈ വിദ്യാലയം പ്രധാന പങ്ക് വഹിക്കുകയാണ്. കുട്ടികള്‍ നേരിടുന്ന യാത്രാ ബുദ്ധിമുട്ട് അടക്കമുള്ള വെല്ലുവിളികള്‍ പരിഹരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നാടിന് ഉറപ്പ് നല്‍കി. ഗോത്ര നാടിന്റെ ഉത്സവമായി ശിലാസ്ഥാപന ചടങ്ങും മാറി. പായസവിതരണവും നടന്നു. ക്രിസ്മസ് അവധിക്കാലമായിട്ടും ഉദ്ഘാടന ചടങ്ങിനായി വിദ്യാലയത്തിലെത്തിയ കുട്ടികളെ സദസ്സിലെത്തി അഭിനന്ദിച്ചുമാണ് മന്ത്രി വി.ശിവന്‍കുട്ടി എടത്തനയില്‍ നിന്നും മടങ്ങിയത്.