കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരള നിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് ജനുവരി 15 വരെ നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും. പ്രമുഖ സാഹിത്യകാരൻ ടി പത്മനാഭനെ ചടങ്ങിൽ ആദരിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ  പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, തോമസ് കെ. തോമസ്  എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും. നിയമസഭാ സെക്രട്ടറി എ.എം. ബഷീർ കൃതജ്ഞത രേഖപ്പെടുത്തും.

നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും പങ്കാളികളാകുന്ന പുസ്തകോത്സവത്തിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും. പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്കുകൾ തുടങ്ങി  വായനാശീലം പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിലുള്ള വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് ഐക്യദാർഢ്യം പകർന്ന് ‘വായനയാണു ലഹരി’ എന്ന സന്ദേശമാണ് പുസ്തകോത്സവം മുന്നോട്ടുവയ്ക്കുന്നത്. പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ കലാസാംസ്‌കാരിക പരിപാടികൾ, കായിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും.