തത്വമസി പൊരുളിന്റെ തീർത്ഥാടന പുണ്യം തേടി കെ.പി.മോഹനൻ എം.എൽ.എ ശബരിമലയിലെത്തി. ഇത് അമ്പത്തി മൂന്നാം തവണയാണ് അയ്യനെ വണങ്ങാൻ കൂത്തുപറമ്പ് എം എൽ എ കെ.പി മോഹനനും സംഘവും മലകയറിയത്. കോവിഡിനെ തുടർന്ന് രണ്ട് തവണ ശബരിമലയിലെത്താൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. സ്ത്രീകളും കുട്ടികളുമുൾപ്പടെ 53 പേരടങ്ങുന്ന സംഘമാണ് ശബരിമലയിലെത്തിയത്. സംഘത്തിന്റെ ഗുരുസ്വാമി കൂടിയാണ് കെ.പി. മോഹനൻ എം എൽ എ.

കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടുവർഷം യാത്ര മുടങ്ങിയെങ്കിലും അമ്പത്തിമൂന്നാമത്തെ വർഷമാണ് വ്രതമെടുത്ത് വാവർ തോഴനായ അയ്യപ്പന്റെ ദർശനപുണ്യം തേടി എം എൽ എ യും സ്വാമിമാരുമെത്തിയത്.അഞ്ച് വർഷം സംസ്ഥാന കൃഷി-മൃഗസംരക്ഷണ മന്ത്രിയായിരുന്നപ്പോഴും ശബരിമല യാത്ര കെ പി മോഹനൻ മുടക്കിയിരുന്നില്ല. മുൻ ദേവസ്വം മന്ത്രിയും പൊതു പ്രവർത്തകനുമായിരുന്ന പിതാവ് പി ആർ കുറുപ്പിനൊപ്പം ഇത്തരത്തിൽ സംഘം ചേർന്ന് ശബരിമല തീർത്ഥാടനം നടത്തിയാണ് കെ പി മോഹനനും സ്ഥിരം ശബരിമല തീർത്ഥാടകനായത്. എത്ര തിരക്കുണ്ടെങ്കിലും അയ്യനെ വണങ്ങാനുള്ള ആ യാത്രയാണ് ഇപ്പോഴും തുടരുന്നത്. ഉച്ചയോടെ സന്നിധാനത്തെത്തിയ സംഘം പടി കയറി അയ്യനെ വണങ്ങി.