സംസ്ഥാനത്തെ ഗതാഗതം സുഗമമാക്കുന്നതിനായി ചേര്‍ത്തല മുതല്‍ വാളയാര്‍ വരെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ലൈന്‍ ട്രാഫിക്കിന്റെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി. ദേശീയപാതയില്‍ നാല് വരിപ്പാതയിലും ആറ് വരിപ്പാതയിലും വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ചുള്ള ലൈന്‍ ട്രാഫിക് ലഘുലേഖകള്‍ ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്താണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്നലെ (ജനുവരി ഏഴ്) പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചാണ് ബോധവത്ക്കരണം ആരംഭിച്ചത്. ജില്ലയില്‍ ദേശീയപാത വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയാണ് ലൈന്‍ ട്രാഫിക് നടപ്പാക്കുന്നത്. വേഗം കുറച്ച് സഞ്ചരിക്കേണ്ട ട്രക്ക്, ബസ്, കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉള്‍പ്പെടുന്ന വലിയ വാഹനങ്ങള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്നാണ് പോകേണ്ടത്. ചെറുവാഹനങ്ങള്‍ സര്‍വീസ് റോഡുകള്‍ ആശ്രയിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ബോധവത്ക്കരണത്തിലൂടെ നല്‍കുന്നുണ്ട്.

ലെയിൻ ട്രാഫിക് നിര്‍ദേശങ്ങള്‍

* റോഡില്‍ പ്രത്യേകം ലെയിനുകൾ വരച്ചിട്ടുണ്ടെങ്കില്‍ ഡ്രൈവര്‍ തന്റെ വാഹനം ലെയിനിനുള്ളിൽ കൂടി ഓടിക്കണം. ഒരു ലെയിനിൽ നിന്നും അടുത്ത ലെയിനിലേക്ക് മാറുമ്പോള്‍ ശരിയായ സിഗ്നല്‍ കാണിച്ചുകൊണ്ട് മാറണം.

* ഒരു ലെയിനിൽ ഏതെങ്കിലും പ്രത്യേകതരം വാഹനങ്ങള്‍ക്ക് മാത്രം പോകാന്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ ലെയിനിൽ കൂടി മാത്രമേ ഓടിക്കാവൂ.

* ഏതെങ്കിലും ലെയിൻ പ്രത്യേകതരം വാഹനങ്ങള്‍ക്ക് മാത്രം പോകാന്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മറ്റ് വാഹനങ്ങള്‍ അതുവഴി പോകരുത്.

* ടേണിങ് ലെയിൻ മാര്‍ക്ക് ചെയ്തിട്ടുള്ള ഒരു ഇന്റര്‍ സെക്ഷനിലേക്ക് നിശ്ചലമായിട്ടുള്ള ലെയിനാണ് വാഹനത്തിന്റെ സ്ഥാനം എന്ന് ഉറപ്പാക്കണം.

*റോഡിന് നെടുകെ വരച്ചിട്ടുള്ള ഒറ്റ അല്ലെങ്കില്‍ ഇരട്ട വരയുടെയോ പെയിന്റ് ചെയ്തിട്ടുള്ള ട്രാഫിക് ഐലന്റിന്റെയോ മുകളില്‍ കൂടി ഏതെങ്കിലും തടസം ഒഴിവാക്കുന്നതിന് വേണ്ടി അല്ലാതെ മറ്റു സന്ദര്‍ഭങ്ങളില്‍ വാഹനം എടുക്കാന്‍ പാടില്ല.

*ഇടവിട്ട വരയും തുടര്‍ച്ചയായ വരയും പാരലലായി വരച്ചിട്ടുള്ള റോഡില്‍ വാഹനമെടുക്കുമ്പോള്‍ ഇടവിട്ട വരയുടെ ഇടത്ഭാഗത്ത് വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് സമയത്ത് വര മുറിച്ച് വലത് ഭാഗത്തേക്ക് കടക്കാം. എന്നാല്‍ ഓവര്‍ടേക്കിന് ശേഷം റെഗുലേഷന്‍ 12 ല്‍ പറയുന്ന പ്രകാരം സുരക്ഷ മുന്‍കരുതലുകള്‍ എടുത്ത് ഇടത് ഭാഗത്തേക്ക് തിരികെ വരണം.