പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം. പമ്പിലെ ശൗചാലയ സൗകര്യങ്ങള്‍, പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി ശൗചായങ്ങള്‍ തുറന്ന് കൊടുത്ത പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്താനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. ജില്ലയിലെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം സംബന്ധിച്ച് വിവിധ ഓയില്‍ കമ്പനി പ്രതിനിധികളില്‍ നിന്നും കലക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരിശോധനകൾ കൃത്യമായി നടത്താന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പമ്പുകളിലെ ശൗചാലയങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ഓരോ മാസത്തിലും പരിശോധനകള്‍ നടന്നതായും ഓയില്‍ കമ്പനി പ്രതിനിധികള്‍ മറുപടി നല്‍കി.

യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ രാജീവ്, എസ്.ആര്‍ മാനേജര്‍ കെ നിതിന്‍, വിവിധ ഓയില്‍ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.