തുർക്കി അംബാസിഡർ ഫിററ്റ് സുനൈൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം, ആരോഗ്യം, സാംസ്‌കാരിക മേഖലകളിൽ തുർക്കിയുമായി സഹകരണ സാധ്യത ചർച്ചചെയ്തു. ഇസ്താംബൂളിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അംബാസിഡർ പറഞ്ഞു. ടർക്കിഷ് എയർലൈൻസ് മുഖേനയാണ് സർവീസ് നടത്തുക. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും ടൂറിസം രംഗത്ത് കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

തുർക്കിയും കേരളവും തമ്മിൽ സമുദ്രമാർഗമുള്ള ദീർഘകാല ബന്ധം മുഖ്യമന്ത്രി അനുസ്മരിച്ചു. ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അഭേദ്യമായ ഭാഗമായിരുന്നു. കേരളീയനായ ഇന്ത്യയുടെ മുൻരാഷ്ട്രപതി കെ ആർ നാരായണൻ തുർക്കിയിലെ  ഇന്ത്യൻ അംബാസിഡർ ആയിരുന്നു. ഈ നിലക്കെല്ലാം തുർക്കിയുമായി അടുത്ത ബന്ധം കേരളത്തിനുണ്ടായിരുന്നെന്നും വരും കാലങ്ങളിൽ കൂടുതൽ സഹകരണം ഊട്ടിയുറപ്പിക്കാൻ ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.