മാനന്തവാടി: മനുഷ്യജീവനാണ് വലുതെന്നും അത് സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ ഉരുള്‍പൊട്ടിയ പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് റവന്യൂമന്ത്രി പഞ്ചാരക്കൊല്ലിയിലെത്തിയത്. ഉരുള്‍പൊട്ടിയ ഭാഗങ്ങള്‍ കണ്ട ശേഷം പ്രദേശവാസികളോട് സംസാരിച്ചു. പ്രദേശത്തെ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടും ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളുമെന്ന് ഉറപ്പും
നല്‍കി. അടിയന്തരമായി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ തഹസില്‍ദാര്‍ എന്‍.ഐ ഷാജുവിന് നിര്‍ദേശം നല്‍കി. ഒ.ആര്‍ കേളു എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. രാജു എം.എല്‍.എ, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, വൈസ് ചെയര്‍പേഴ്സണ്‍ ശോഭരാജന്‍, കൗണ്‍സിലര്‍മാരായ ലില്ലികുര്യന്‍, കെ.വി ജുബൈര്‍, മുജീബ് കോടിയോടന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.