ഭീതിയുണ്ടാക്കാതെയും അക്രമം കാട്ടാതെയും രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാൻ വർഗീയശക്തികൾക്ക് സാധിക്കുമോയെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സേതൽവാദ്. നീതിന്യായവ്യവസ്ഥയെപ്പോലും ക്രിമിനൽവൽക്കരിക്കുകയാണ് അവർ ചെയ്യുന്നതെന്നും ടീസ്റ്റ സേതൽ വാദ് പറഞ്ഞു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് മതേതര രചനകളുടെ പ്രാധാന്യവും സമകാലിക വെല്ലുവിളികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു ടീസ്റ്റ.

അക്രമം ഒരു വശത്ത് തുടരുമ്പോഴും വർഗീയശക്തികളുമായി സംഭാഷണത്തിന് തുടക്കമിട്ടാൽ മാത്രമേ കൂടുതൽ ലിബറൽ ഇടങ്ങൾ കണ്ടെത്താനാകൂവെന്ന് സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ രേവതി ലോൾ. മറുപക്ഷത്തോട് സംവദിച്ചാൽ മാത്രമേ വെറുപ്പിലൂടെ ആളുകളെ കൂട്ടുന്നതെങ്ങനെയെന്ന് മനസ്സിലാക്കാനാകൂ.  സംവാദത്തിന് ഇടമില്ല എന്ന തോന്നലിൽ ഉപേക്ഷിക്കുന്ന ഇടങ്ങളിലാണ് വർഗീയത പിടിമുറുക്കുന്നതെന്നും രേവതി ലോൾ അഭിപ്രായപ്പെട്ടു. സ്വീകാര്യത ഇല്ലാത്ത ഇടങ്ങളിലും ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന പ്രക്രിയയിലൂടെയാണ് വർഗീയത   വളരുന്നതെന്ന് മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരളത്തിലടക്കം ഈ തന്ത്രം പ്രയോഗിച്ചാണ് വർഗീയ ശക്തികൾ കടന്നുകൂടിയതെന്നും അദ്ദേഹം പറഞ്ഞു.