കേരളത്തിന്റെ ടൂറിസം മേഖലയിൽ നിന്ന് നേട്ടവുമായി സഹകരണ വകുപ്പും. കൊവിഡ് കാലത്തിന് ശേഷം സഞ്ചാരികൾ കേരളത്തിലേക്ക് എത്തിയതോടെ കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷനും (ടൂർഫെഡ്) കുതിപ്പിന് തയ്യാറെടുക്കുകയാണ്. കേരളത്തിന്റെ ഉൾനാടൻമേഖലകളിലേക്ക് കൂടുതൽ ടൂർ പാക്കേജുകൾ ഒരുക്കുന്ന ടൂർഫെഡ് ഈ വർഷം 2.97 കോടി രൂപയുടെ ബിസിനസാണ് നടത്തിയിരിക്കുന്നത്. കുറഞ്ഞ ചിലവിൽ എല്ലാവർക്കും നാടുകാണാനുള്ള അവസരമാണ് തങ്ങളുടെ ആഭ്യന്തര പാക്കേജുകളിലൂടെ ടൂർ ഫെഡ് ഒരുക്കിയിരിക്കുന്നത്. ഇത് മാതൃകപരമായ ബിസിനസ് നേട്ടമാണന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ടൂറിസം മേഖലയിൽ ഉത്തരവാദിത്തത്തോടെ പദ്ധതികൾ നടപ്പാക്കി വരുന്ന ടൂർ ഫെഡ് കേരളത്തിന്റെ പുതിയ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി പുതിയ പദ്ധതികൾ നടപ്പിലാക്കും. നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം ഇടം കണ്ടെത്തുമ്പോൾ മനോഹരമായ കായലുകളും രുചികരമായ ഭക്ഷണങ്ങളും സാംസ്‌കാരിക തനിമയും ഉൾപ്പെടുത്തിയുള്ള പാക്കേജുകളിലൂടെയാണ് ആഭ്യന്തര സഞ്ചാരികൾക്കായി ടൂർ ഫെഡ് പാക്കേജുകൾ. താഴെത്തട്ടുമുതലുള്ള ടൂറിസം സൊസൈറ്റികൾ ഇതിൽ പങ്കാളികളാവുന്നുണ്ട്. കേരളത്തിലെ സഹകരണ പ്രസ്ഥാനം പുതിയ മേഖലകളിൽ വിജയകരമായി നീങ്ങുന്നതിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു.

ആഭ്യന്തര പാക്കേജുകളും വിദേശ പാക്കേജുകളുമുൾപ്പെടെ ഏകദേശം 60 ടൂർപാക്കേജുകളാണ് ടൂർഫെഡിനിപ്പോൾ ഉള്ളത്. ഉത്തരവാദിത്ത ടൂറിസം, വില്ലേജ് ടൂറിസം, ഫാം ടൂറിസം, കനാൽ ടൂറിസം, കായൽ ടൂറിസം, മൺസൂൺ ടൂറിസം, അഡ്വഞ്ചർ ടൂറിസം എന്നിവയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള യാത്രപാക്കേജുകളാണ് ഇതിൽ. ടൂർഫെഡിന്റെ ഉത്തരവാദിത്തയാത്ര പാക്കേജുകളായ ഒരു ദിന വിസ്മയ യാത്ര കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നേട്ടം കൊയ്ത വിനോദ സഞ്ചാര പാക്കേജാണ്. ഇതുവരെ ഒരു ലക്ഷം പേരാണ് അറേബ്യൻ സീ പാക്കേജ് ആസ്വദിച്ചത്. ഇതിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നുണ്ട്. വിനോദയാത്രകൾക്ക് അവസരം ലഭിക്കാത്ത കുട്ടികൾക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വിനോദയാത്രയ്ക്ക് പുറമെ അശരണരായ ആളുകൾക്ക് വേണ്ടിയുള്ള സൗജന്യയാത്ര പദ്ധതിയും ടൂർ ഫെഡ് തയാറാക്കിയിട്ടുണ്ട്.

കടൽ യാത്രകൂടാതെ മൺറോതുരുത്ത് -ജടായുപ്പാറ, വർക്കല പൊന്നിൻ തുരുത്ത് -കാവേരി പാർക്ക്, അഗ്രികൾച്ചർ തീം പാർക്ക്, ഗവി, വാഗമൺ, കൃഷ്ണപുരം-കുമാരകോടി, അതിരപ്പള്ളി കൊടുങ്ങല്ലൂർ ചാവക്കാട്, അഷ്ടമുടി-സാമ്പ്രാണിക്കോടി ഹൗസ്ബോട്ട്, കുമരകം – പാതിരാമണൽ ഹൗസ്ബോട്ട്, ആലപ്പുഴ കുട്ടനാട് ചമ്പക്കുളം കായൽ ടൂറിസം പാക്കേജ്, പകലും രാത്രിയുമായി സംഘടിപ്പിക്കുന്ന മൂന്നാർ, ഇടുക്കി, വയനാട്, കണ്ണൂർ, ബേക്കൽ, ഗവി വാഗമൺ സ്പെഷ്യൽ പാക്കേജ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കേരളത്തിലെ വിവിധ പാേക്കജുകൾ കൂടാതെ ടൂർഫെഡ് ഭാരത് ദർശൻ പാക്കേജുകളായ ഡൽഹി ആഗ്ര-ജയ്പൂർ, ഷിംല- കുളു മണാലി, ശ്രീനഗർ, അമൃത്സർ, ഗോവ, ഹൈദരാബാദ്, ഒഡിഷ, ഗുജറാത്ത്, മുംബൈ-അജന്ത എല്ലോറ, കൊൽക്കത്ത ഡാർജിലിംഗ് ഗാങ്ടോക്ക്, ആൻഡമാൻ, ലക്ഷദ്വീപ് എന്നിവയും ടൂർഫെഡ് ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര പാക്കേജുകളിലേക്ക് ഇത്തവണ കൂടുതൽ ശ്രദ്ധകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട് , കേന്ദ്ര സംസ്ഥാന ജീവനക്കാർക്കുള്ള എൽ ടി സി പാക്കേജ് സേവനങ്ങളും ടൂർഫെഡ് നൽകി വരുന്നുണ്ടെന്ന് ടൂർഫെഡ് മാനേജിംഗ് ഡയറക്ടർ പി കെ ഗോപകുമാർ പറഞ്ഞു.