** തീരം കെട്ടുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി 32 ലക്ഷം രൂപ അനുവദിച്ചു

128 -ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ മനോഹരമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പമ്പാ നദിയുടെ മാരാമണ്‍ തീരം കെട്ടി സംരക്ഷിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി 32 ലക്ഷം രൂപ അനുവദിച്ചു. ഫെബ്രുവരി 12 മുതല്‍ 19 വരെ നടക്കുന്ന കണ്‍വന്‍ഷന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടേയും മികച്ച ഏകോപനത്തില്‍ മികവുറ്റ രീതിയില്‍ പൂര്‍ത്തിയാക്കും. കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കണ്‍വന്‍ഷനായതുകൊണ്ട് തന്നെ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം കാര്യങ്ങളിലെല്ലാം കൃത്യമായ ഏകോപനമുണ്ടാകും. ചെറുകോല്‍പ്പുഴ- മുട്ടുമണ്‍ റോഡ് അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും, അനധികൃതമായി നിര്‍മാണം വൈകിപ്പിക്കുന്ന കരാറുകാരനെതിരേ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടനം ഏറ്റവും മികച്ച രീതിയില്‍ ഒരുക്കിയെന്നും അതേ ഏകോപനം മാരാമണ്‍ കണ്‍വന്‍ഷന്റെ കാര്യത്തിലും സ്വീകരിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളില്‍ യാതൊരു കുറവുമുണ്ടാകില്ല. കണ്‍വന്‍ഷന്‍ നഗറിലെത്തുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള കുറവുകളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാത്ത രീതിയിലുള്ള നടപടികള്‍ സ്വീകരിക്കും. കോവിഡിന് ശേഷമുള്ള കണ്‍വന്‍ഷനായതുകൊണ്ട് ജനബാഹുല്യം വളരെയേറെ വലുതായിരിക്കുമെന്നും അതിന് അനുസരിച്ചുള്ള ഒരുക്കങ്ങള്‍ നടത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കോവിഡിന്റെ പരിമിതികള്‍ക്കിടയിലും ഫലപ്രദമായ രീതിയില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ നടത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ള ഈ വര്‍ഷം കുറ്റമറ്റ രീതിയില്‍ കണ്‍വന്‍ഷന്‍ പൂര്‍ത്തിയാക്കണമെന്നും രണ്ട് മന്ത്രിമാരുടേയും സാന്നിധ്യം ആശ്വാസവും പ്രചോദനകരവുമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ ആരോഗ്യവകുപ്പ് പ്രഥമ ശുശ്രൂഷയ്ക്കുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. നഗറില്‍ താത്കാലിക ഡിസ്പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ക്രമീകരിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനവും ഫോഗിംഗും കുറ്റമറ്റ രീതിയില്‍ നടത്തും. ആരോഗ്യ വകുപ്പ് ഐഇസി സ്റ്റാള്‍ കണ്‍വന്‍ഷന്‍ നഗറില്‍ സ്ഥാപിക്കും. കണ്‍വന്‍ഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് ഹോട്ടലുകളില്‍ പരിശോധന നടത്തും. കണ്‍വന്‍ഷന് എത്തുന്നവരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. കണ്‍വന്‍ഷന്‍ നഗറില്‍ താത്കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കും. കണ്‍വന്‍ഷന്‍ നഗറിലെ പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, എന്നിവ പോലീസ് നടത്തും. ഇതിനായി 250 പൊലീസ് ഉദ്യോഗസ്ഥരെ കണ്‍വന്‍ഷന്‍ നഗറിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിക്കും. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി വിനിയോഗിക്കും. പോലീസ് കണ്‍ട്രോള്‍ റൂം കണ്‍വന്‍ഷന്‍ നഗറില്‍ ആരംഭിക്കും. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്‍പ്പന, നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പന എന്നിവ തടയുന്നതിനുള്ള നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കും. എക്‌സൈസ് വകുപ്പിന്റെ വിമുക്തി പവലിയന്‍ കണ്‍വന്‍ഷന്‍ നഗറില്‍ സ്ഥാപിക്കും.

കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി പൂര്‍ത്തിയാക്കും. പൊടി ശല്യം നിയന്ത്രിക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ വെള്ളം തളിക്കും. റോഡിന്റെ വശങ്ങളിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കും. കണ്‍വന്‍ഷന്‍ കാലയളവില്‍ യാചക നിരോധനം ഏര്‍പ്പെടുത്തും. താത്കാലിക ശുചിമുറികള്‍ സ്ഥാപിക്കും. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തും. പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ പന്തല്‍, വൈദ്യുതി, എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ അനുമതി നല്‍കും. വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേത് പോലെ ഏര്‍പ്പെടുത്തും. ആറ് ടാങ്കുകള്‍, താത്കാലിക ടാപ്പുകള്‍ എന്നിവ സ്ഥാപിക്കും. സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ജലപരിശോധന കൃത്യമായ ഇടവേളകളില്‍ നടത്തും. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ അടൂര്‍ ആര്‍ഡിഒ ഏകോപിപ്പിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാതോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അനീഷ് കുന്നപ്പുഴ, അജി അലക്‌സ്, കോഴഞ്ചേരി പഞ്ചായത്തംഗം ബിജിലി പി ഈശോ, മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. ജിജി മാത്യുസ്, ട്രഷറര്‍ ജേക്കബ് സാമുവേല്‍, കറസ്പോണ്ടന്റ് സെക്രട്ടറി പ്രൊഫ. ഡോ. അജിത് വര്‍ഗീസ് ജോര്‍ജ്, സഞ്ചാര സെക്രട്ടറി റവ. സജി പി സൈമണ്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.