മാലിന്യങ്ങൾ വലിച്ചെറിയാതെ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുകയെന്നത് നാടിന്റെ സംസ്കാരമാക്കി മാറ്റണമെന്ന് സഹകരണ -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന “വലിച്ചെറിയൽ മുക്ത കേരളം ” ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അയ്മനം ചീപ്പുങ്കലിൽ നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്ത കേരളം എന്ന ആശയം അർത്ഥവത്താക്കുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പയിനിലൂടെ ഏറ്റെടുക്കുക. മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം ജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വർദ്ധിക്കുകയാണ്. ഇതിന് തടയിടാൻ ഓരോരുത്തരും വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു അധ്യക്ഷയായി. ഉദ്ഘാടനത്തോടനുബന്ധിച്ച് അയ്മനം ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യ നിർമ്മാർജ്ജനം പ്രമേയമാക്കി നാടകം അരങ്ങേറി. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്തംഗം കെ വി രതീഷ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിജി രാജേഷ്, കെ. ആർ ജഗദീഷ്, ഗ്രാമപഞ്ചായത്തംഗം മിനി ബിജു, ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ബെവിൻ ജോർജ്, ഹരിത കേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ അജിത്ത്കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിലാഷ് ദിവാകർ എന്നിവർ പങ്കെടുത്തു.