ഫെബ്രുവരി ഒന്നുമുതൽ പ്രത്യേക പരിപാടിയും പരിശോധനകളും

നിയമ നടപടികൾ വേഗത്തിലാക്കാൻ ഓഫീസറെ നിയോഗിക്കും

കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റ് വകുപ്പുകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷൻ എന്ന രീതിയിൽ കേരളത്തെ മാറ്റാനായി വലിയൊരു പ്രവർത്തന പരിപാടിയ്ക്കും പരിശോധനകൾക്കുമാണ് തുടക്കം കുറിയ്ക്കുന്നത്. എഫ്.എസ്.എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കുക, ജീവനക്കാർക്ക് ഹൈൽത്ത് കാർഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീൻ റേറ്റിംഗ്, മൈബൈൽ ആപ്പ്, ശക്തമായ അവബോധം എന്നിവയിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

എഫ്.എസ്.എസ്. ആക്ട് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്. ഭക്ഷണത്തിൽ മായം ചേർക്കുക എന്നത് ക്രിമിനൽ കുറ്റമാണ്. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന പരമാവധി നടപടികൾ സ്വീകരിക്കും. ഒരിക്കൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കണ്ട് മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമ തുടർ നടപടികൾ വേഗത്തിലാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒരു പ്രത്യേക ഓഫീസറെ നിയോഗിക്കുന്നതാണ്.

ഫെബ്രുവരി മാസം മുതൽ സംസ്ഥാനത്ത് കൂടുതൽ ശക്തമായ പരിശോധനകളുണ്ടാകും. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾ എത്രയും വേഗം ലൈസൻസ് എടുക്കണം. ഫെബ്രുവരി ഒന്നു മുതൽ ഹൈൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഇവയില്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നത് ഉൾപ്പെടെയുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്. ഓരോ സ്ഥാപനവും ശുചിത്വ മേൽനോട്ടത്തിനായി സ്ഥാപനത്തിലെ ഒരാളെ ചുമതലപ്പെടുത്തേണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങൾ തുറന്നുകൊടുക്കുമ്പോൾ മറ്റ് ന്യൂനതകൾ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ പരീശീലനം നിർബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനം തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹൈജീൻ റേറ്റിഗും സ്ട്രീറ്റ് ഫുഡ് ഹബും നടപ്പിലാക്കി വരുന്നു. 785 സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീൻ റേറ്റിംഗ് നേടിയിട്ടുണ്ട്. ഹൈജീൻ സർട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. സാങ്കേതിക അനുമതി ലഭിച്ചാലുടൻ ജനങ്ങളിലെത്തും. ഇതിലൂടെ തൊട്ടടുത്തുള്ള ഹൈജീൻ റേറ്റിംഗുള്ള ഹോട്ടലുകളറിയാനും പരാതിപ്പെടാനും സാധിക്കും.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് (ഇന്റലിജൻസ്) പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ അന്വേഷിച്ച് ആവശ്യമായ തുടർനടപടികൾ എടുക്കുന്നതിനും കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യുന്നതിനും മാർക്കറ്റിൽ മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ എത്തുന്നതിന് മുമ്പായി തന്നെ തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്.