പാലക്കാട് ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നു

പാലക്കാട് ജില്ലയില്‍ വന്യമൃഗ ശല്യം തടയുന്നതിന് വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വനവികസന സമിതി എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരാത്ത ഡി.എഫ്.ഒമാര്‍ ഉടന്‍ യോഗം ചേരണമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നിലവില്‍ ഒറ്റപ്പാലം മേഖലയിലും കരിമ്പയിലുമാണ് യോഗം ചേര്‍ന്നത്. പന്നിശല്യം രൂക്ഷമായ ഇടങ്ങളില്‍ പന്നികളെ കൊല്ലാനുള്ള പൊതു ഉത്തരവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഡ്വ. കെ ശാന്തകുമാരി എം.എല്‍.എ ആവശ്യപ്പെട്ടു. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന പരിശോധന നടത്തിവരുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 4688 പരിശോധനകള്‍ നടന്നതില്‍ 36 ഇടങ്ങളില്‍ നിന്ന് സുരക്ഷിതമല്ലാത്ത സാമ്പിളുകള്‍ ലഭിച്ചു. 284 ഹോട്ടലുകളില്‍ നിന്ന് 11,72,500 രൂപ പിഴ ഈടാക്കി. കൂടാതെ 16 മിസ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കണ്ടെത്തുകയും 71 ഹോട്ടലുകള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ് വാര്‍ഡുകളിലായി താമസിക്കുന്ന എസ്.ടി വിഭാഗത്തില്‍പ്പെട്ട 30 കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറ്റം ചെയ്യുന്നതിന് പ്രസ്തുത ഭൂമിയുടെ വാലുവേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് തഹസില്‍ദാരില്‍ നിന്ന് ശേഷിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ച ശേഷം ഡി.എല്‍.പി.സി യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെട്ട കമ്പാലത്തറ ഏഴ് കിലോമീറ്റര്‍ റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ നടന്നുവരുന്നതായും മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പട്ടാമ്പി, കാരക്കാട്, കൊടുമുണ്ട പ്രദേശങ്ങളിലെ വീടുകള്‍ പുഴയിലേക്ക് ഇടിയുന്നത് തടയാന്‍ വശങ്ങള്‍ കെട്ടുന്ന പ്രവര്‍ത്തിയ്ക്ക് ഫണ്ട് എസ്റ്റിമേറ്റ് നല്‍കിയതായി മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. കണ്ണന്‍തോട് പ്രദേശത്ത് ഇത്തരത്തില്‍ വീട് വീഴാന്‍ സാധ്യതയുള്ളതായും ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് എസ്.ടി.ആര്‍.എഫിന് നല്‍കണമെന്നും മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ യോഗത്തില്‍ ഉന്നയിച്ചു. പ്രസ്തുത പ്രശ്നം പ്ലാനിങ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും തഹസില്‍ദാറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ജില്ലാ കലക്ടര്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക്(ആര്‍.ആര്‍) നിര്‍ദേശം നല്‍കി.
മീനാക്ഷിപുരം പട്ടികവര്‍ഗ്ഗ ഹോസ്റ്റലിന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ നടന്നുവരുന്നതായി എല്‍.എസ്.ജി.ഡി ഡയറക്ടര്‍ അറിയിച്ചു. ഷൊര്‍ണൂര്‍ നെല്ലായ ഗ്രാമപഞ്ചായത്തിലെ തച്ചമ്പാറ – കുളപ്പട റോഡിന്റെ സാങ്കേതികാനുമതി ലഭ്യമാക്കി തുടര്‍നടപടികള്‍ക്ക് ഡി.പി.ആര്‍ അംഗീകരിച്ചതായി പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കൊടുമുണ്ട ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിടമാക്കി മാറ്റുന്നതിന് ടെന്‍ഡര്‍ നടപടികള്‍ നടന്നുവരുന്നതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. കൈപ്പുറം – വെളുത്തൂര്‍ റോഡ് വീതി കൂട്ടുമ്പോള്‍ റോഡിന് വശത്തുള്ള ആള്‍മറയില്ലാത്ത കിണര്‍ ഇടിയുന്നതിന് പരിഹാരം കാണുന്നതിന് നടപടികള്‍ സവീകരിച്ചതായി ഒറ്റപ്പാലം സബ്കലക്ടര്‍ ഡി. ധര്‍മലശ്രീ അറിയിച്ചു. ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെട്ട വല്ലപ്പുഴ, ഓങ്ങല്ലൂര്‍, കാരേക്കാട് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചതായും എട്ട് കിലോമീറ്ററോളം വരുന്ന റോഡിന്റെ പ്രവൃത്തി ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
കാഞ്ഞിരപ്പുഴ ആദിവാസി കോളനിയില്‍ മുങ്ങിമരിച്ച ചന്ദ്രന്റെ ആശ്രിതര്‍ക്ക് തുക അനുവദിക്കുന്നതിന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ.പി റീത്ത അറിയിച്ചു. ചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ആനുകൂല്യം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും തച്ചമ്പാറ പാലക്കയം വില്ലേജില്‍ 15 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനും വീട് അനുവദിക്കുന്നതിനും സംവിധാനമുണ്ടാകണമെന്നും അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ യോഗത്തില്‍ ഉന്നയിച്ചു. മംഗലം ഗാന്ധി സ്മാരക സ്‌കൂളിലെ കുട്ടികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ നടപ്പാലം നിര്‍മ്മിക്കുന്നതിന് അനുമതിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി എന്‍.എച്ച്.എ.ഐ പൊജക്ട് മാനേജര്‍ അറിയിച്ചു. ദേശബന്ധു ഹൈസ്‌കൂള്‍, വിയാക്കുറിശ്ശി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ക്രോസ് ലൈന്‍ / സീബ്ര ലൈന്‍ ഇടുന്നത് സംബന്ധിച്ച് പരിശോധിക്കണമെന്ന് അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ നവംബര്‍ ആറ് വരെയാണ് കൊപ്ര സംഭരണം നടന്നിട്ടുള്ളത്. നിലവില്‍ തടുക്കാശ്ശേരിയിലാണ് സംഭരിച്ചിട്ടുള്ളതെന്നും ഇനി അനുമതി ലഭിച്ച ശേഷം സംഭരിക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ യോഗത്തില്‍ പറഞ്ഞു.


നിള ഐ.പി.ടി റോഡിലെ മരങ്ങള്‍ മുറിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ സംബന്ധിച്ച് വാല്യൂഷന്‍ നടത്തുന്നതിന് യോഗം ചേര്‍ന്നതായി സോഷ്യല്‍ ഫോറസ്റ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ക്ക് ചുമതല നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പട്ടാമ്പി-വല്ലപ്പുഴ റോഡ് റീ ടാറിങ്ങിന്റെ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് മുഹമ്മദ് മുഹ്സിന്‍
എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. കൊപ്പം – വിളയൂര്‍ പ്രദേശത്തെ 700 ഓളം കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കാത്ത സാഹചര്യത്തില്‍ എല്ലാ സ്ഥലങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് കേരള വാട്ടര്‍ അതോറിറ്റി ശ്രദ്ധിക്കണമെന്ന് എം.എല്‍.എമാരായ മുഹമ്മദ് മുഹ്സിന്‍, അഡ്വ. കെ. ശാന്തകുമാരി എന്നിവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മുങ്കില്‍മട പ്രദേശത്ത് പട്ടയമില്ലാത്ത 25 പേര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് തുടര്‍നടപടി വേഗത്തിലാക്കണമെന്ന് രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍ പറഞ്ഞു.
ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ലക്കിടി, തച്ചനാട്ടുകര ഗ്രാമപഞ്ചായത്തുകളില്‍ യാതൊരു പുരോഗതിയുമില്ലെന്നും ഇതൊഴിവാക്കി എല്ലാ പ്രദേശങ്ങളിലും നടപടികള്‍ വേഗത്തിലാക്കണമെന്നും കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളുടെ പുരോഗതി വേണമെന്നും അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു. ടിപ്പുസുല്‍ത്താന്‍ റോഡില്‍ പുലാപ്പറ്റ സ്‌കൂളില്‍ മരങ്ങള്‍ ഭീഷണിയാകുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡി.ഡി.ഇയ്ക്ക് അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ പ്രശ്നം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശം നല്‍കി.
ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായ യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.വി ഷാജു, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, എം.എല്‍.എമാരായ മുഹമ്മദ് മുഹ്‌സിന്‍, അഡ്വ. കെ. പ്രേംകുമാര്‍, അഡ്വ. കെ.ശാന്തകുമാരി, രമ്യാ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.