തരിശുനിലങ്ങളോരോന്നായി കൃഷിയിടങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് പിണ്ടിമന ഗ്രാമപഞ്ചായത്ത്. തരിശായി കിടക്കുന്ന പടശേഖരങ്ങൾ കണ്ടെത്തി കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകിയാണ് ഈ പദ്ധതി. ഇത്തരത്തിൽ കൃഷി ആരംഭിച്ച തരിശു നിലങ്ങളിലെല്ലാം തന്നെ മികച്ച വിളവാണ് ലഭിക്കുന്നത്.

മൂന്നാം വാർഡിൽ ചെങ്കര ചേറായി പാടശേഖരത്ത് നടത്തിയ മുണ്ടകൻ നെൽക്കൃഷി വൻ വിജയം കൈവരിച്ചു. പിണ്ടിമന കൃഷി ഭവൻ്റെയും പാടശേഖര സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് തരിശായി കിടന്ന പാടത്ത് നെൽക്കൃഷിയിറക്കിയത്. കൃഷിഭവനിൽ നിന്നും സൗജന്യമായി ലഭ്യമാക്കിയ മനു രത്ന വിത്തുകളാണ് ഇവിടെ കൃഷിചെയ്തത്. ഒപ്പം കൃഷിയ്ക്കാവശ്യമായ കക്കയും കൃഷിഭവൻ മുഖേന നൽകി.

ചേലാട് ചേറായിൽ വിൻസെൻ്റ് എന്ന കർഷകൻ്റെ മൂന്ന് ഏക്കറോളം വരുന്ന പാടം കർഷകരായ ബെന്നി പുതുക്കയിൽ, മാളിയേലിൽ എം.എസ്.ജോർജ്, എൽദോസ് തുടുമ്മേൽ എന്നിവർ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം തരിശുനിലങ്ങളിൽ നെൽക്കൃഷിയ്ക്ക് പുറമെ പച്ചക്കറി ഉൾപ്പെടെയുള്ള മറ്റ് കൃഷികളും അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.