ശാസ്ത്ര മേഖലയിൽ പ്രത്യേകിച്ചും മോളിക്യുലാർ ബയോളജി രംഗത്ത് നടക്കുന്ന ഗവേഷണങ്ങൾ ക്യാൻസർ ചികിൽസാ പ്രതിരോധ രംഗത്തെ വളരെയധികം മുന്നോട്ട്  നയിച്ചതായി നോബൽ സമ്മാന ജേതാവും സ്റ്റോക്ക്ഹോമിലെ നോബൽ ഫൗണ്ടേഷന്റെ ബോർഡ് ചെയർമാനും ലുഡ്വിഗ് കാൻസർ റിസർച്ചിന്റെ ഡയറക്ടറുമായ പ്രൊഫ. കാൾഹെൻറിക് ഹെൽഡിൻ അഭിപ്രായപ്പെട്ടു.  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച  ശാസ്ത്ര സംവാദത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 ക്യാൻസർ മേഖലയിൽ നടക്കുന്ന നൂതന ഗവേഷണങ്ങളും അവയുടെ പ്രവർത്തനവും പ്രൊഫ. കാൾ വിശദീകരിച്ചു. കോശ  വളർച്ചയെ തടയുന്ന വളർച്ചാ ഘടകം  രൂപാന്തരപ്പെടുത്തൽ ക്യാൻസർ ചികിൽസയിലെ സുപ്രധാന മേഖലയാണ്.  കോശവളർച്ചയെയും വിഭജനത്തെയും നിയന്ത്രിക്കുന്നതിൽ നിരവധി വളർച്ചാ ഘടകങ്ങളിൽ ഒന്നായ പ്ലേറ്റ്‌ലെറ്റ്- ഡിറൈവ്ഡ് ഗ്രോത്ത് ഫാക്ടർ (PDGF) സുപ്രധാന പങ്കു വഹിക്കുന്നു. ഇത് മുറിവുകൾ ഭേദമാക്കുകയും രക്തക്കുഴലുകളുടെ മതിലുകൾക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു.  ഇതിനായി വിപുലമായ ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈഞ്ജാനിക സമ്പദ് വ്യവസ്ഥയിലധിഷ്ഠമായ സാമ്പത്തിക രംഗം രൂപപ്പെടുത്തുകയാണ് കേരളമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശരിയായ മൂല്യബോധവും സാമൂഹിക പുരോഗതിയുമാണ് ശാസ്ത്രത്തിലൂടെ ലഭിക്കുന്നത്. ക്യാൻസർ രോഗ ചികിത്സയിലടക്കം കൂടുതൽ മുന്നോട്ട് പോകുന്നതിനാവശ്യമായ ദിശാബോധം നൽകാൻ പ്രൊഫ. കാൾ ഹെന്ററികിന്റെ സന്ദർശനത്തിലൂടെ സാധിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. പ്രൊഫ. കാളിനെ ചീഫ് സെക്രട്ടറി ഉപഹാരം നൽകി ആദരിച്ചു.

കെ എസ് സി എസ് ടി ഇ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി.സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  മെമ്പർ സെക്രട്ടറി ഡോ.എസ്.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. റീജിയണൽ കാൻസർ സെന്റർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,  മറ്റ് ഗവേഷണ കേന്ദ്രങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ഡോ.ഇ ശ്രീകുമാർ നന്ദി പറഞ്ഞു.