പദ്ധതികള്‍ക്ക് അറിവുള്ളടക്കമുണ്ടാക്കുകയും സാങ്കേതിക മേന്മയുള്ള പദ്ധതികള്‍ കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ റിസോഴ്സ് സെന്റര്‍ രൂപീകരിച്ചിരിക്കുന്നതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപ ഡയറക്ടര്‍ എം. ഹുസൈന്‍ പറഞ്ഞു. 13-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കമിട്ടതെങ്കിലും 14-ാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തിലാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജില്ലാ കളക്ടറാണ് ചെയര്‍മാന്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. ജില്ലാ പ്ലാന്‍ പരിഷ്‌കരണത്തിന് പ്രധാന പങ്കുവഹിക്കേണ്ടതും ജില്ലാ റിസോഴ്സ് സമിതിയാണ്. 12 വിഷയസമിതികളാണുള്ളത്. ഓരോ വിഷയ സമിതിയിലും വിഷയ വിദഗ്ധന്‍ ചെയര്‍മാനും ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല മേധാവി കണ്‍വീനറും മൂന്നോ നാലോ അംഗങ്ങളും ഉണ്ടാകും. ജില്ലാ ആസൂത്രണ സമിതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ഉപസമിതികള്‍ രൂപീകരിക്കാം.

പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ ജനകീയ പ്രതിരോധത്തിലൂടെ അതിജീവിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഹിച്ച പങ്കിനെ തുടര്‍ന്ന് പ്രാദേശിക സര്‍ക്കാര്‍ എന്ന തലത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. ഐക്യരാഷ്ട്രസഭ ആഗോള തലത്തില്‍ മുന്നോട്ട് വയ്ക്കുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ട നിലയിലേക്ക് പ്രാദേശിക സര്‍ക്കാരുകള്‍ മാറി. ഈ സാഹചര്യത്തിലാണ് പദ്ധതി തയാറാക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാറ്റം വേണമെന്ന ചിന്തയുണ്ടായത്. ഇതേ തുടര്‍ന്നാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന തരത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും അത് ജില്ലാ ആസൂത്രണ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ജില്ലാ റിസോഴ്സ് സെന്റര്‍ രൂപീകരിച്ചിരിക്കുന്നത്.

ആഗോള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ പദ്ധതികള്‍ രൂപീകരിക്കണം. അത്തരം പദ്ധതികള്‍ക്ക് അറിവുള്ളടക്കവും സാങ്കേതികമേന്മയുമുണ്ടായിരിക്കണം. അത്തരം പദ്ധതികള്‍ വിദഗ്ധന്മാര്‍, സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. ഇതുവരെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ നിലനിര്‍ത്തുന്നതോടൊപ്പം മാറുന്ന കാലത്തിനനുസരിച്ച് വികസനത്തെ കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയുമാണ് സെന്ററിന്റെ രൂപീകരണം.