കൊച്ചി: പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവരെ ചൂഷണം ചെയ്യാനെത്തുന്ന ദുഷ്ടശക്തികളെ സംഘടിതമായി നേരിടണമെന്ന് ഐ.ജി എസ്. ശ്രീജിത്ത്. ജോലി വാഗ്ദാനം ചെയ്തും പുതിയ വരുമാനമാര്‍ഗം പരിചയപ്പെടുത്തിയും തട്ടിപ്പുകാര്‍ രംഗത്തെത്തും. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയാനന്തര സമൂഹങ്ങളില്‍ കണ്ടുവരുന്ന മനുഷ്യക്കടത്തിനെ സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഐ.ജി.
കൗമരപ്രായക്കാരും യുവാക്കളും യുവതികളുമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. വിശ്വസനീയമായ രീതിയിലായിരിക്കും വിവിധ പേരുകളില്‍ തട്ടിപ്പുകാര്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ അവതരിക്കുന്നത്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജീവിത മാര്‍ഗ്ഗം വാഗ്ദാനം ചെയ്താണ് ഏറ്റവുമധികം തട്ടിപ്പുകള്‍ നടക്കുന്നത്. ഇത്തരത്തിലുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ലോകത്തിലെ വിവിധ ദുരന്ത മേഖലകളിലുള്ളവര്‍ ഇരകളായിട്ടുണ്ടെന്ന് ഐ.ജി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിതര ഏജന്‍സികളോ സംഘടനകളോ വ്യക്തികളോ നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ണ്ണായും വിശ്വസിക്കരുതെന്ന് ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ നാഷണല്‍ ഡയറക്ടര്‍ റിട്ട. കമാന്‍ഡര്‍ അശോക് വി എം കുമാര്‍ പറഞ്ഞു. ജോലി വാഗ്ദാനം ചെയ്‌തോ, ഗതാഗത / താമസ സൗകര്യങ്ങള്‍ ഒരുക്കിയോ, പിടിച്ച് വെച്ചോ, കൈമാറ്റം നടത്തിയോ മനുഷ്യക്കടത്ത് നടക്കാം. ഇരകളുടെ സമ്മതം ഇല്ലാതെ തന്നെ മനുഷ്യക്കടത്തിന് എതിരെ കേസെടുക്കാം. പരിശീലനം ലഭിച്ചവര്‍ അവരുടെ പഞ്ചായത്തിലുള്ളവരെ ഇത്തരം തട്ടിപ്പുകളെക്കുറിച്ചും അവയെ നേരിടേണ്ട രീതികളെക്കുറിച്ചും ബോധവല്‍ക്കരിക്കണം. വാഗ്ദാനങ്ങളുമായി ജനങ്ങളെ സമീപിക്കുന്നവരെ നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ധൃതിപിടിച്ച് തീരുമാനങ്ങള്‍ എടുക്കരുതെന്ന് സാമൂഹ്യപ്രവര്‍ത്തക ഡോ. സുനിത കൃഷ്ണന്‍ പറഞ്ഞു. പൊലീസും മറ്റ് ഉദ്യോഗസ്ഥരും സമൂഹത്തിന്റെ ശബ്ദമായി മാറണം. സ്ത്രീകളുടെയും യുവതീ യുവാക്കളുടെയും കുട്ടികളുടെയും പരാതികള്‍ അവഗണിക്കരുത്. നമ്മുടെ അശ്രദ്ധയില്‍ ഒരാള്‍ പോലും മനുഷ്യക്കടത്തിന് ഇരയാകരുത്. ഇരകളായി മാറിയവരെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റുന്നത് വളരെ ശ്രമകരമാണെന്നും അവര്‍ പറഞ്ഞു.
സാമൂഹിക നീതി – വനിത – ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബാ ജോര്‍ജ്്, ജില്ല സാമൂഹിക നീതി ഓഫീസര്‍ ഗീതാകുമാരി, ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. എം. ദേവസിത്തം, റിസേര്‍ച്ച് അസോസിയേറ്റ് ഡോ. വിജോ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രളയം ദുരന്തം വിതച്ച പഞ്ചായത്തുകളിലെ ഓരോ അംഗന്‍വാടിയില്‍ നിന്നും രണ്ട് ജീവനക്കാര്‍, തിരഞ്ഞെടുക്കപ്പെട്ട ശിശുവികസന ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂളുകളില്‍ കൗണ്‍സലിംഗ് നടത്തുന്നവര്‍, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പത്തടിപ്പാലം ഗവണ്‍മെന്റ് റസ്റ്റ് ഹൗസില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്തു.