ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾക്ക് രണ്ടാം വർഷ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷന്റെ കത്ത് ലഭിച്ചു. മാനദണ്ഡ പ്രകാരമുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള നിരന്തര ഇടപെടലുകൾക്കും തുടർപ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണിത്. മറ്റ് മെഡിക്കൽ കോളജുകൾ പോലെ കോന്നി, ഇടുക്കി മെഡിക്കൽ കോളജുകളെ ഉന്നത നിലവാരത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുതെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് കോന്നി, ഇടുക്കി മെഡിക്കൽ കോളജുകൾക്ക് 100 എംബിബിഎസ് സീറ്റുകൾക്ക് വീതം ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ യുഡിഎഫിന്റെ കാലത്ത് അനുമതി നഷ്ടപ്പെടുമ്പോൾ 50 എംബിബിഎസ് സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ കൃത്യമായ പ്രവർത്തനങ്ങളിലൂടെ 100 സീറ്റുകൾക്ക് അനുമതി നേടിയെടുക്കാൻ സാധിച്ചിരുന്നു. രണ്ടാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് വേണ്ടി ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ച സൗകര്യങ്ങൾ സജ്ജമാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു.

ഈ സർക്കാരിന്റെ കാലത്ത് കോന്നി മെഡിക്കൽ കോളജിൽ 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സാധ്യമാക്കിയത്. 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, ലോൺട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി എന്നിവയുടെ നിർമ്മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിർമ്മാണം ആരംഭിച്ചു. 5 കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി.ടി സ്‌കാൻ സ്ഥാപിക്കാൻ അനുമതി നൽകി. ആധുനിക ലേബർ റൂം നിർമ്മിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യാ പദ്ധതിക്ക് അനുമതി ലഭ്യമാക്കി.

ഇടുക്കി മെഡിക്കൽ കോളജിലൂടെ ഹൈറേഞ്ചിൽ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാമെന്ന ഉറപ്പിന്മേൽ രണ്ട് ബാച്ചിൽ 50 വിദ്യാർഥികളെ വീതം 2014ലും 15ലുമായി പ്രവേശിപ്പിച്ചിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ ആദ്യ പരിശോധനയിൽ തന്നെ അംഗീകാരം നഷ്ടമായിരുന്നു. മതിയായ കിടക്കകളുള്ള ആശുപത്രിയും ലാബ് സൗകര്യങ്ങളും ഹോസ്റ്റൽ സൗകര്യങ്ങളും ആവശ്യമായ ഉപകരണങ്ങളും ഒരുക്കിയിട്ടാണ് ഈ സർക്കാർ വിദ്യാർഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.