പ്രളയം തകര്‍ത്ത ജീവിതത്തെ തിരികെ പിടിക്കാന്‍ വാളാരംകുന്നിലെ ആദിവാസികള്‍ കൃഷിയിടത്തിലിറങ്ങി. പാട്ടത്തിനെടുത്ത ആറേക്കര്‍ വയലിലാണ് ഇവര്‍ നെല്‍കൃഷി ചെയ്യാനിറങ്ങിയത്. വയനാട് ജില്ലയിലെ ഏറ്റവും ഉയരത്തിലെ ജനാവാസ കേന്ദ്രമായ ബാണാസുരമലയില്‍ നിന്നാണ് ഇവര്‍ കൂട്ടത്തോടെ നാല് കിലോമീറ്ററോളം മലയിറങ്ങി മൊതക്കരയിലെ പാടത്ത് എത്തുന്നത്. വാളാരംകുന്നിലെ കോളനിയില്‍ നിന്നും മലയിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് നാല്‍പ്പതോളം കുടുംബങ്ങള്‍ ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയ ഇവര്‍ ദുരന്തങ്ങളില്‍ പകച്ചു നില്‍ക്കാതെ തനതു കാര്‍ഷിക സംസ്‌കാരത്തിലേക്ക് മടങ്ങുകയായിരുന്നു. ഒരു വര്‍ഷത്തെ ചെലവിനുള്ള നെല്ല് സ്വന്തമായി കൃഷിയിറക്കാന്‍ തന്നെയായിരുന്നു തീരുമാനം. സൗജന്യമായി അരി കിട്ടുമെങ്കിലും ഇതിനെല്ലാം ഉപരി വയലില്‍ കൃഷിയിറക്കുക എന്ന കടമയാണ് ഇവര്‍ നിറവേറ്റുന്നത്. അമൃത ആദിവാസി കര്‍ഷക സമിതി എന്ന പേരിലുള്ള ഈ കൂട്ടായ്മ കഴിഞ്ഞ വര്‍ഷം മുതലാണ് നെല്‍വയലുകള്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷി തുടങ്ങിയത്. എട്ടു കുടുംബങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. ഇവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ അമൃതാനന്ദമയി മഠവും നല്‍കുന്നു. പൂര്‍ണ്ണമായും ഇവര്‍ തന്നെ നേതൃത്വം നല്‍കുന്ന നെല്‍കൃഷി ലാഭ നഷ്ടക്കണക്കുകളുടെ ഗണത്തില്‍ പെടുത്തിയിട്ടില്ല. ഒരു കാലത്ത് വയനാട്ടില്‍ വിപുലമായിരുന്ന നെല്‍കൃഷിയുടെ താളം വീണ്ടെടുക്കാന്‍ പ്രേരിപ്പിക്കുക എന്നതുകൂടിയാണ് ഈ കര്‍ഷക കൂട്ടായ്മയുടെ ശ്രമം. കഴിഞ്ഞ വര്‍ഷം അഞ്ചേക്കര്‍ നെല്‍പ്പാടം പാട്ടത്തിനെടുത്തായിരുന്നു വിളവിറക്കിയത്. ഇത്തവണ ഏഴു കര്‍ഷകരില്‍ നിന്നും പാട്ടം മൂന്നിലൊന്ന് നെല്ല് കൊടുക്കാം എന്ന വ്യവസ്ഥതയിലാണ് വയല്‍ ഏറ്റെടുത്തത്. പരമ്പരാഗതമായി നെല്‍കൃഷി നിലനിര്‍ത്താന്‍ പാടുപെടുന്ന കര്‍ഷകര്‍ക്കും ഇവര്‍ക്ക് കൃഷി ചെയ്യാന്‍ സ്ഥലം നല്‍കാന്‍ താല്‍പ്പര്യമായിരുന്നു. വയല്‍ തരിശിടാതെ നെല്ല് വിളയുന്നത് കാണുമ്പോള്‍ ഇവര്‍ക്കും ആശ്വാസം. ഇത്തവണ കൃഷി ഭവനില്‍ നിന്നും ലഭ്യമാക്കിയ കാഞ്ചന നെല്‍വിത്തുപയോഗിച്ചാണ് കൃഷി നടത്തുന്നത്. കനത്തമഴ വന്നതിനാല്‍ ഇത്തവണ ഞാറ് പറിച്ച് നാട്ടുന്നത് വൈകി. ദിവസങ്ങളോളം ഞാറ്റുപാടം വെള്ളത്തിനടിയിലായിരുന്നു. ഈ സാഹചര്യങ്ങളോടെല്ലാം പൊരുതിയാണ് ഇത്തവണയും ആദിവാസികള്‍ വയലില്‍ പുതിയ പ്രതീക്ഷകള്‍ നടുന്നത്.