നോമ്പ് കാലം അപകടരഹിതമാക്കാന് ‘സുഖയാത്ര സുരക്ഷിത യാത്ര’ ക്യാമ്പയിനുമായി തിരൂരങ്ങാടി മോട്ടോര് വാഹന വകുപ്പ്. ദേശീയപാതയിലെ നിര്മാണ പ്രവര്ത്തനങ്ങള് ഉള്പ്പെടെ നടക്കുന്ന സാഹചര്യത്തില് ഹൈവേയിലും തീരദേശ മേഖലയിലെ റോഡുകളിലും ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക ബോധവത്കരണം നല്കുന്നത്. ശബരിമല തീര്ത്ഥാടന കാലത്ത് മറുനാട്ടില് നിന്നെത്തുന്ന അയ്യപ്പഭക്തര്ക്ക് ഉള്പ്പെടെ വിവിധ ഭാഷകളില് മാര്ഗനിര്ദേശങ്ങള് നല്കിയതും തിരുവോണ നാളിലും പുതുവത്സര ദിനത്തിലും ബോധവത്കരണം നല്കിയതും കാരണം അപകടങ്ങള് കുറക്കാന് സാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നോമ്പ് കാലത്തും ബോധവത്കരണം നല്കുന്നത്.
യാത്രക്കാര്ക്കുള്ള നിര്ദേശങ്ങൾ
*നോമ്പുതുറ സമയത്ത് നേരത്തെ എത്തുന്ന വിധത്തില് യാത്ര ക്രമീകരിക്കുക.
*പത്ത് മിനുട്ട് മുമ്പ് ലക്ഷ്യസ്ഥാനത്ത് എത്തുന്ന വിധത്തില് യാത്ര തുടങ്ങുക.
*റോഡിലെ തടസ്സങ്ങള് മുന്നില്കണ്ട് ശ്രദ്ധയോടെ വാഹനം ഓടിക്കുക.
*യാത്രാ ക്ഷീണം ഉണ്ടെങ്കില് വാഹനം ഓടിക്കാതിരിക്കുക
*അവശ്യസാധനങ്ങള്ക്ക് വേണ്ടി കുട്ടികള്ക്കും വിദ്യാര്ഥികള്ക്കും വാഹനം നല്കരുത്. അത് നിയമവിരുദ്ധ പ്രവര്ത്തനവും ശിക്ഷാര്ഹവുമാണ്.
*റോഡില് നിയമാനുസൃതം വാഹനം ഓടിക്കുക, സീറ്റ് ബെല്റ്റ്, ഹെല്മെറ്റ് എന്നിവ ഉപയോഗിക്കുക.
*രാത്രികാലങ്ങളില് അനാവശ്യ യാത്രകള് ഒഴിവാക്കുക.
*രാത്രിയിലും പുലര്ച്ചെയും ആരാധനക്ക് പോകുന്നവരും റോഡ് ഉപയോഗിക്കുന്ന കാല്നടയാത്രക്കാരും വെള്ള വസ്ത്രം ഉപയോഗിക്കാന് ശ്രദ്ധിക്കുക. ഇത് വാഹന ഡ്രൈവര്മാര്ക്ക് തിരിച്ചറിയാന് സാധിക്കും.
*റോഡില് അനാവശ്യമായി കൂട്ടം കൂടി നിന്ന് തടസ്സം സൃഷ്ടിക്കരുത്
*മൊബൈല് ഫോണ് ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ഒഴിവാക്കുക.
*രാത്രി യാത്രകളില് കണ്ണഞ്ചിപ്പിക്കുന്ന അമിത ലൈറ്റുകളുടെ ഉപയോഗം ഒഴിവാക്കുക.
*തിരക്കുള്ള യാത്രകള്ക്കിടയിലും വാഹനങ്ങളുടെ രേഖകളുടെ കൃത്യത ഡ്രൈവര്മാര് ഉറപ്പുവരുത്തുക.
*റോഡ് മുറിച്ചു കടക്കുന്നതിന് സീബ്രാ ലൈനുകള് മാത്രം ഉപയോഗിക്കുക.
ആഘോഷവേളകളും അവധിക്കാലങ്ങളും സന്തോഷകരമായിരിക്കാന് മോട്ടോര് വാഹന വകുപ്പുമായി സഹകരിക്കണമെന്നും റോഡ് സുരക്ഷാ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ജോയിന്റ് ആര്.ടി.ഒ എം.പി അബ്ദുല് സുബൈര് പറഞ്ഞു.