വില നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പുത്തൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിപണിയിലെ നിര്‍ണായക ഇടപെടലാണ് സപ്ലൈക്കോയുടെത്. സപ്ലൈകോ ഉത്പ്പന്നങ്ങള്‍ക്ക് പുറമെ വിപണിയില്‍ ലഭ്യമായ സ്വകാര്യ കമ്പനികളുടെ ഉത്പ്പന്നങ്ങളും വിലകുറച്ച് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യും. 2000 കോടി രൂപയാണ് വില കയറ്റം നിയന്ത്രിക്കാന്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജനുവരി 31 വരെ സംഭരിച്ച നെല്ലിന്റെ പണം പൂര്‍ണമായും കര്‍ഷകര്‍ക്ക് നല്‍കിയെന്നും രണ്ടാം ഘട്ടത്തില്‍ സംഭരിക്കുന്ന നെല്ലിന്റെ പണം കാലതാമസം കൂടാതെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സ്ഥാപനമാണ് സപ്ലൈകോയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഉത്പ്പാദക സംസ്ഥാനങ്ങളെക്കാള്‍ കുറഞ്ഞ വിലയില്‍ അരിയുള്‍പ്പടെയുള്ള ഭക്ഷ്യ ധാന്യങ്ങള്‍ സപ്ലൈകോ, മാവേലി സ്റ്റോര്‍ തുടങ്ങിയ സര്‍ക്കാര്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത മികച്ച പൊതു വിതരണ സമ്പ്രദായമാണ് കേരളത്തിന്റെതെന്നും ധനമന്ത്രി പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എം പി, സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിഗ് ഡയറക് ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, നെടുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി, ജില്ലാ പഞ്ചായത്ത് അംഗം ജി സുമ ലാല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ലീലാമ്മ, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ജലജ ജി എസ് റാണി, ജനപ്രതിനിധികള്‍, വിവിധ രാഷ് ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.