ശാരീരിക പരിമിതികള്‍ ഒന്നിനും തടസ്സമല്ലെന്നും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സമൂഹത്തിന്റെ മുഖമായി മാറിയവര്‍ നമുക്ക് പ്രചോദനമാണെന്നും മന്ത്രി  കെ എന്‍ ബാലഗോപാല്‍.

ഇ സി ജി സി ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി അലിംകോ, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി, റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ശാസ്താംകോട്ട മനോവികാസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായി.


ഭിന്നശേഷി സൗഹൃദ ഇടങ്ങള്‍ കേരളത്തിന്റെ പൊതുബോധത്തിന്റെ മികവാണ് കാണിക്കുന്നത്. എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദ ഇടങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. സംഘടനകളുടെ സഹകരണത്തോടെ മുഴുവന്‍ ആളുകളുടെയും കണ്ണുകള്‍ പരിശോധിച്ച് ആവശ്യമായവര്‍ക്ക് കണ്ണട നല്‍കും. ഇതിന്റെ ഭാഗമായി നേര്‍ക്കാഴ്ച പദ്ധതിയിലൂടെ 50 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയാതായും മന്ത്രി പറഞ്ഞു.

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പണം ലഭിക്കുന്നില്ലെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സര്‍ക്കാര്‍ ഒരുതരത്തിലും ഈ മേഖലയില്‍ നിന്നുള്ള പണം തടയില്ലന്നും അനുവദിച്ച പണം വിതരണം ചെയ്യുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ അടിയന്തര നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രചോദന ജീവിത പാഠങ്ങള്‍ മന്ത്രി ഭിന്നശേഷിക്കാരുമായി പങ്കുവച്ചു. 198 ഭിന്നശേഷിക്കാര്‍ക്ക് ഹിയറിങ് എയ്ഡ്, വീല്‍ ചെയര്‍, ട്രൈ സൈക്കിള്‍, സ്മാര്‍ട് ഫോണുകള്‍, ബെയ്ലി സ്റ്റിക്, എം എസ് ഐ ഡി ഇ കിറ്റ്, വോക്കിങ് സ്റ്റിക്, റോളാറ്റര്‍, തുടങ്ങി 17.88 ലക്ഷം രൂപയുടെ 293 ഉപകരണങ്ങള്‍ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ഇ സി ജി സി (ആര്‍ എം) സുഭാഷ് ചന്ദ്ര ചാഹര്‍, ജില്ലാ റോട്ടറി ക്ലബ് ഗവര്‍ണര്‍ കെ ബാബുമോന്‍, അലിംകോ പ്രതിനിധി ലിന്റോ സര്‍ക്കാര്‍, എസ് എന്‍ എ സി നാഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡി ജേക്കബ്, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.