കുഞ്ഞു കൈകളിൽനിന്നു വലിയ സഹായം ഒരുങ്ങുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായ ശേഖരണത്തിനായി ജില്ലയിലെ വിദ്യാലയങ്ങൾ ഒരുങ്ങുന്നു. കേരളത്തിന്റെ പുനർ നിർമാണത്തിനായി സെപ്റ്റംബർ 11ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏകദിന ധനശേഖരണ യജ്ഞത്തിൽ കഴിയാവുന്നത്ര പണം ശേഖരിച്ചു നൽകാനുള്ള തയാറെടുപ്പുകളിലാണ് ഓരോ സ്‌കൂളും. മിക്ക സ്‌കൂളുകളിലും ദിവസങ്ങൾക്കു മുൻപേ ധനശേഖരണം തുടങ്ങിക്കഴിഞ്ഞു.

സർക്കാർ, എയ്ഡഡ്, അൺ-എയ്ഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള സ്‌കൂളുകളെ ഉൾപ്പെടുത്തി ജില്ലയിലെ മുഴുവൻ വിദ്യാർഥികളെയും ധനശേഖരണ യജ്ഞത്തിന്റെ ഭാഗമാക്കും. ക്ലാസ് അടിസ്ഥാനത്തിലാണു സ്‌കൂളുകളിൽ ധനശേഖരണം നടക്കുന്നത്.  കുട്ടികൾ ശേഖരിക്കുന്ന തുക 11 നു രാവിലെ 10 ന് കോട്ടൺഹിൽ സ്‌കൂളിൽനിന്നും ഉച്ചയ്ക്ക് 12ന് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നും ദേവസ്വം – സഹകരണം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങും.

ജില്ലയിലെ മിക്ക സ്‌കൂളുകളും പ്രളയക്കെടുതി ബാധിച്ച സ്ഥലങ്ങളിലേക്ക് അവശ്യസാധനങ്ങളെത്തിച്ചും അവിടുത്തെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വാങ്ങി നൽകിയും മാതൃകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലേക്ക് ലോഡ് കണക്കിന് അവശ്യ സാധനങ്ങളാണു കുട്ടികളുടെ വകയായി ജില്ലയിൽനിന്നു നൽകിയത്. പ്രളയബാധിത ജില്ലകളിൽ അവശ്യവസ്തുക്കളെത്തിക്കാൻ കാട്ടിയ ആവേശത്തിൽത്തന്നെയാണ് സംസ്ഥാന പുനർ നിർമാണത്തിനായുള്ള ധനസമാഹരണ യജ്ഞത്തിലേക്കു വിദ്യാർഥികൾ സംഭാവന നൽകുന്നത്.

പൊതുജനങ്ങളിൽനിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ധനസമാഹരണം നടത്തുന്ന യജ്ഞത്തിനും സെപ്റ്റംബർ 11 നു തുടക്കമാകും. തിരുവനന്തപുരം താലൂക്കിലാണു സെപ്റ്റംബർ 11ന് ധനസമാഹരണ യജ്ഞം. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ വി.ജെ.ടി. ഹാളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തും. സെപ്റ്റംബർ 13നു രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നെടുങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിലും സെപ്റ്റംബർ 14നു രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആറ്റിങ്ങൽ ടൗൺ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ വർക്കല മുനിസിപ്പൽ ഓഫിസ് ഹാളിലും ധനശേഖരണം നടത്തും.

നെയ്യാറ്റിൻകര താലൂക്കിലെ ധനശേഖരണം സെപ്റ്റംബർ 15ന് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലും കാട്ടാക്കട താലൂക്കിലേത് അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഓഡിറ്റോറിയത്തിലും നടക്കും. ചെക്കുകളും ഡ്രാഫ്റ്റുകളുമായാണു പണം സ്വീകരിക്കുന്നത്. ഓരോ താലൂക്കിലും നിശ്ചയിച്ചിട്ടുള്ള സമയത്ത് മന്ത്രി നേരിട്ടെത്തി തുക ഏറ്റുവാങ്ങും.