സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വനാതിർത്തികൾ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട എം എൽ എ മാർ , വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ‘വന സൗഹൃദ സദസ്സ് ‘ നടത്താൻ തീരുമാനിച്ചതായി വനം മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ.

             കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നിശ്ചയിച്ച 20 കേന്ദ്രങ്ങളിലാണ് പരിപാടി. ജനങ്ങളും വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനും അവർ നേരിടുന്ന പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കാനും ഈ മേഖലയിൽ സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് പരിപാടികൊണ്ടു ഉദ്ദേശിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

             വിവിധ ഓഫീസുകളിൽ ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കൽ, മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗനിര്‌ദേശങ്ങൾ വിദക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കൽ, വകുപ്പ് കൈക്കൊണ്ടതും സ്വീകരിച്ചതുമായ പദ്ധതികൾ സംബന്ധിച്ച വിശദീകരണം നൽകൽ എന്നിങ്ങനെയാണ് വനസൗഹൃദ സദസിലൂടെ ലക്ഷ്യമിടുന്നത്.

             ഏപ്രിൽ രണ്ടിന് രാവിലെ 10.30 നു മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വന  സൗഹൃദ സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാർ, എം എൽ എ മാർ, ജില്ലാ- ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ എന്നിവർ പങ്കെടുക്കും. ഏപ്രിൽ 28 ന് തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പരിപാടി സമാപിക്കും. സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വന സൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നത്.

             വനവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെയും  വനംവകുപ്പിന്റെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥ/ സർക്കാർ തല നടപടികൾ മാത്രം സ്വീകരിച്ചാൽ മതിയാകില്ല. പൊതുജനകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ പങ്കാളിത്ത വനം പരിപാലനം പദ്ധതിയിലൂടെ കാര്യങ്ങൾ നടത്തുന്നുണ്ട്.

             വർധിച്ചു വരുന്ന മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും വിദഗ്ധർക്കും ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാൻ വന സൗഹൃദ സദസ് അവസരം നൽകുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.