സീതത്തോട് ആദിവാസി ഊരിൽ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തിൽ കഴിയുന്ന ഗർഭിണിയേയും കുട്ടികളേയും സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. അവരെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിർദേശം നൽകി. എട്ട് മാസം ഗർഭിണിയായ പൊന്നമ്മയും ഭർത്താവും രണ്ട് ചെറിയ കുഞ്ഞുങ്ങളും 40 അടി ഉയരമുള്ള ഏറുമാടത്തിൽ കഴിയുന്നെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി.