താനൂർ ജി.എൽ.പി സ്‌കൂളിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കാനായി 70 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് ഓട്ടിസം പാർക്കിന്റെ നിർവ്വഹണച്ചുമതലയുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഓട്ടിസം പാർക്ക്. വിദ്യാഭ്യാസം, ആശയ വിനിമയം, പെരുമാറ്റ പ്രശ്‌നങ്ങൾ, ഫിസിയോ തെറാപ്പി എന്നിവയിൽ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്തുണ നൽകുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലെത്തിക്കുക, ഓരോ കുട്ടിയേയും അവന്റെ തനതായ ആവശ്യത്തെ ആശ്രയിച്ച് വിദ്യാഭ്യാസ പരിപാടികൾ ആസൂത്രണം ചെയ്യുക, ഈ കുട്ടികളെ പഠന പ്രക്രിയകളിൽ ഉൾപ്പെടുത്തുന്നതിന് അധ്യാപകർക്ക് പിന്തുണ നൽകുക എന്നിവയാണ് ഓട്ടിസം പാർക്കിന്റെ ലക്ഷ്യങ്ങൾ. യാത്രാസൗകര്യവും പാർക്ക് നിർമ്മിക്കാനുള്ള മറ്റ് ഭൗതിക സാഹചര്യങ്ങളുമുള്ള താനൂർ ജി.എൽ.പി സ്‌കൂളിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കാനാവുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.