സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച്  നടത്തുന്ന അദാലത്തിലൂടെ പരാതി പരിഹാരമാണ് ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കരുതലും കൈതാങ്ങും താലൂക്ക് തല അദാലത്തുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വകുപ്പ് മേധാവികളുടെ പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

അദാലത്തിന്റെ ലക്ഷ്യം പരാതി ശേഖരണം അല്ല. അദാലത്ത് ദിവസം കൃത്യമായ പരിഹാര നടപടി പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കണം. ഏപ്രില്‍ 15 വരെ അദാലത്തിന്റെ ആദ്യഘട്ടമായ പരാതി സമാഹാരണവും രണ്ടാം ഘട്ടം പരാതി നടപടിയും മൂന്നാം ഘട്ടം മന്ത്രിമാരുടെ സന്നിധ്യത്തില്‍ അദാലത്തുമാണ്. പരാതി വരുമ്പോള്‍ തന്നെ സമഗ്രമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

അദാലത്തിനായുള്ള നടപടികള്‍ ഓരോന്നും ഒരു മാസത്തില്‍ പൂര്‍ത്തീകരിച്ച് സമയ ബന്ധിതമായി പരിഹാരം കണ്ടെത്തി അദാലത്ത് ദിവസം അവതരിപ്പിക്കാന്‍ സാധിക്കണം. വകുപ്പ് മേധാവികള്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. പരാതി ലഭിച്ചു തുടങ്ങുന്ന ദിവസം  അദാലത്ത് നടപടികള്‍ ആരംഭിക്കും. അതിനാല്‍ പരാതികള്‍ എത്തുന്നതനുസരിച്ച് സമഗ്രമായി പരിശോധിക്കണം.
പ്രധാനപ്പെട്ട പരാതികള്‍ ശ്രദ്ധിക്കപ്പെടാതെ പോകാതിരിക്കാന്‍ പട്ടികയിലുള്ള വിഷയങ്ങളിലെ പരാതികള്‍ മാത്രം സ്വീകരിക്കണം. പരാതികളില്‍  സബ് ഓഫീസുകളില്‍ നിന്നും സമയബന്ധിതമായി നടപടി സ്വീകരിച്ചുവെന്ന് ഉറപ്പു വരുത്തണം. അദാലത്ത് ദിവസം കൃത്യമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് തഹസില്‍ദാര്‍മാരുടെ  നേതൃത്വത്തില്‍ രൂപരേഖ തയാറാക്കണം. പ്രാദേശികമായ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സജീകരണങ്ങള്‍ അദാലത്ത് ദിവസത്തേക്ക് ഒരുക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതും തുടര്‍ നടപടികള്‍ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.