അസ്ഥി രോഗങ്ങൾ, സന്ധി സംബന്ധമായ വേദനകൾ, നടുവേദന, ഫ്രോസൺ ഷോൾഡർ മുതലായ  വിവിധ രോഗാവസ്ഥകൾക്ക് മർമ്മ ചികിത്സയിലൂടെ ആശ്വാസവുമായി ഭാരതീയ ചികിത്സാവകുപ്പിന്റെ സിദ്ധ വിഭാഗം. കണ്ണൂരിൽ  എന്റെ കേരളം പ്രദർശന മേളയിൽ ഭാരതീയ ചികിത്സ വകുപ്പ് സിദ്ധ വിഭാഗം രണ്ടു ദിവസമായി നൽകുന്ന  മർമ്മ ചികിത്സ സേവനത്തിന്റെ ഭാഗമായാണിത്. അടങ്കൽ, ഇളക്കൽ ചികിത്സാരീതികളാണ് പ്രധാനമായും രോഗികൾക്ക് നൽകുന്നത്. സിദ്ധചികിത്സയുടെ എമർജൻസി മെഡിസിൻ എന്നാണ് മർമ്മചികിത്സയെ വിശേഷിപ്പിക്കുന്നത്.

ബുധനാഴ്ച 26 രോഗികളെ പരിശോധിച്ചു. അതിൽ 16 പേർക്ക് സ്പോട്ട് ചികിത്സയായ അടങ്കൽ ചികിത്സ നൽകി. കൈ ഉയർത്താനുള്ള ബുദ്ധിമുട്ട് പോലെയുള്ള ഫ്രോസൺ ഷോൾഡർ അസുഖങ്ങളുമായി വന്നവർക്ക് പെട്ടെന്ന് തന്നെ ചികിത്സ നൽകാനായെന്ന് രോഗികളെ പരിശോധിച്ച ചീമേനി ഗവ. ആയുർവേദ ആശുപത്രിമെഡിക്കൽ ഓഫീസർ ഡോ. ഇ നിതിൻ പറഞ്ഞു. ബാക്കിയുള്ളവർക്ക് ദീർഘകാല ചികിത്സയുടെ ആവശ്യമുള്ളതിനാൽ പ്രാഥമിക സേവനങ്ങൾ നൽകിയതിന് ശേഷം തുടർ പരിശോധനക്കായി നിർദേശിച്ചു. രണ്ടാംദിനം ഡോ എം എസ് സുഷാന്ത് രോഗികളെ പരിശോധിക്കും.

ശരീരത്തിലുണ്ടാകുന്ന മർമക്ഷതങ്ങൾ, ഒടിവുമുറിവുകൾ, എന്നിവയ്ക്ക് പുറമെ കാലപ്പഴക്കം ചെന്ന നാഡീ ഞരമ്പ് രോഗങ്ങൾ, ജീവിത ശൈലീരോഗങ്ങൾ, ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയവയെല്ലാം  ചുരുങ്ങിയ കാലയളവിൽ ഭേദമാക്കാൻ മർമ്മ ചികിത്സക്ക് സാധിക്കുന്നു.