മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള നിയമസഭ നല്‍കുന്ന ഈ വര്‍ഷത്തെ  മാധ്യമ അവാര്‍ഡുകള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തിപകരുന്ന മാധ്യമ സൃഷ്ടികള്‍ക്കായി ആര്‍. ശങ്കരനാരായണന്‍തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ്, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമസൃഷ്ടികള്‍ക്കായി ഇ.കെ. നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ്, നിയമസഭാ നടപടികളുടെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള ജി. കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമ അവാര്‍ഡ് എന്നിങ്ങനെ
ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ക്ക് ആകെ ആറ് അവാര്‍ഡുകളാണ് നല്‍കുന്നത്.
അച്ചടി മാധ്യമ വിഭാഗത്തിനുള്ള ആര്‍. ശങ്കരനാരായണന്‍ തമ്പി അവാര്‍ഡിന് മാധ്യമം ആഴ്ചപ്പതിപ്പില്‍ 2017 നവംബര്‍ 27ന് പ്രസിദ്ധീകരിച്ച കടല്‍ പാടിയ പാട്ടുകള്‍ എന്ന ലേഖനത്തിന്റെ കര്‍ത്താവായ ഷെബിന്‍ മെഹബൂബും ദൃശ്യമാധ്യവിഭാഗത്തിലെ അവാര്‍ഡിന് മീഡിയവണ്‍ ടിവിയില്‍ നവംബര്‍ 26ന് സംപ്രേഷണം ചെയ്ത ആധ്യാത്മിക രാഷ്ട്രീയം കാവുകളെ ക്ഷേത്രങ്ങളാക്കുമ്പോള്‍ എന്ന പരിപാടിക്ക് ഉല്ലാസന്‍ പി. (ഉല്ലാസ് മാവിലായിയും അര്‍ഹനായി.
കേരളകൗമുദിയില്‍ ജനുവരി 23 മുതല്‍ 29 വരെ പ്രസിദ്ധീകരിച്ച ജീവന്‍രക്ഷയിലും കച്ചവടം എന്ന പരമ്പരയ്ക്ക് വി.എസ്. രാജേഷ് അച്ചടി മാധ്യമ വിഭാഗത്തിലും ഏഷ്യാനെറ്റ് ന്യൂസ് ഫെബ്രുവരി 25ന് സംപ്രേഷണം ചെയ്ത ഉപയോഗശൂന്യമായ മരുന്നുകള്‍ അശാസ്ത്രീയമായി നശിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടിന് പി.ആര്‍. പ്രവീണ ദൃശ്യമാധ്യമ വിഭാഗത്തിലും ഇ.കെ. നായനാര്‍ അവാര്‍ഡിന് അര്‍ഹരായി. മലയാളം വാരികയില്‍ 2017 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച അറിയുക, ഔദ്യോഗികമല്ല മലയാളഭാഷ എന്ന ലേഖനം പി.എസ്. റംഷാദിനെ അച്ചടി മാധ്യമ വിഭാഗത്തിലും ഡിസംബര്‍ 24ന് മീഡിയ വണ്‍ ടിവി സംപ്രേഷണം ചെയ്ത ഓര്‍ഡര്‍ ഓര്‍ഡര്‍ നിയമസഭ @ 60 എന്ന പരിപാടിക്ക് സജീഷ് കെ.യെ ദൃശ്യമാധ്യമവിഭാഗത്തിലും ജി.കാര്‍ത്തികേയന്‍ അവാര്‍ഡിന് അര്‍ഹരാക്കി.
അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. ആറ് അവാര്‍ഡുകള്‍ക്കുമായി ആകെ 79 എന്‍ട്രികളാണ് ലഭിച്ചത്. ഡോ. ജെ. പ്രഭാഷ് ചെയര്‍മാനും ആര്‍.എസ്. ബാബു, ഡോ.പി.കെ. രജശേഖരന്‍, കെ.പി. ജയദീപ്, ഡോ. ജെ. ദേവിക, വി.കെ. ബാബുപ്രകാശ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡു ജേതാക്കളെ തെരഞ്ഞെടുത്തത്.