കുമ്പളങ്ങി, വാരപ്പെട്ടി, ചെങ്ങമനാട് ഇനി ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ

സർക്കാർ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രകിയ ഉൾപ്പെടെ ഗുണനിലവാരമുള്ള ചികിത്സയ്ക്ക് ഒപ്പം രോഗപ്രതിരോധവും രോഗ നിർമാർജനവുമാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആർദ്രം മിഷനിലൂടെ സർക്കാർ ആശുപത്രികളെ രോഗി സൗഹൃദ, ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിൽ 650 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയെന്നും മന്ത്രി പറഞ്ഞു

കുമ്പളങ്ങി, വാരപ്പെട്ടി, ചെങ്ങമനാട് കുടുംബ ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ ആശുപത്രികളിൽ ഗുണനിലവാരമുള്ള സേവനമാണ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അവയവ മാറ്റ ശസ്ത്രകിയ, കാൻസർ ചികിത്സ തുടങ്ങി എല്ലാ മേഖലകളിലും മികച്ച സേവനം നൽകുന്നതിനാണ് ശ്രമം. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും മലബാർ കാൻസർ സെന്ററിലും ഈ സാമ്പത്തിക വർഷം റോബോട്ടിക് ഓങ്കോളജി സർജറി ആരംഭിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ന്യൂറോ വിഭാഗം ഐ സി യു സജ്ജമാക്കി. സ്വകാര്യ ആശുപത്രികളിൽ 40 ലക്ഷം രൂപ വരെ ചിലവ് വരുന്ന കരൾമാറ്റ ശാസ്ത്രക്രിയ സൗജന്യമായാണ് കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചെയ്യുന്നത്. 2022 ഫെബ്രുവരിയിലാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ ആദ്യമായി കോട്ടയത്ത് കരൾ മാറ്റിച്ചത്. വിജയകരമായി തുടരുന്നു.

കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജിലെ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് ഈ സാമ്പത്തിക വർഷം ആരംഭിക്കും. കൊച്ചി കാൻസർ സെന്റർ ബ്ലോക്ക് നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ വർഷം തന്നെ പൂർണതോതിൽ പ്രവർത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.

30 പേർക്ക് കിടത്തി ചികിത്സയ്ക്ക് സൗകര്യമുള്ള കുമ്പളങ്ങി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയതായി ഒരു അറ്റൻഡറെ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ നാല് തസ്തികകളാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. ആരോഗ്യ കേന്ദ്രം വഴി മൂന്ന്  ഡോക്ടർമാരെയും നൽകിയിട്ടുണ്ട്.

കെ.ജെ മാക്സി എം എൽ എ യുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപയ്ക്ക് ലാബ് പ്രവർത്തിക്കുന്നുണ്ട്. ഹൈബി ഈഡൻ എം.പി ആംബുലൻസും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.40 ലക്ഷം രൂപയുടെ എക്സ് റേ യൂണിറ്റ് ആരംഭിക്കും.

37.50 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയ കുമ്പളങ്ങി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

കുമ്പളങ്ങി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കെ.ജെ മാക്സി എം എൽ എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, കെ.ബാബു എംഎൽഎ എന്നിവർ മുഖ്യാതിഥികളായിരുന്നു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ശ്രീദേവി, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ആർ. നിഖിലേഷ് മേനോൻ, കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ സഗീർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, കുമ്പളങ്ങി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ആന്റണി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം നിത സുനിൽ, കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് അംഗം താര രാജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എ പീറ്റർ, ജോൺ പഴേരി, അഡ്വ. മേരി ഹർഷ, മെഡിക്കൽ ഓഫീസർ ഡോ.സി. അനില കുമാരി തുടങ്ങിയവർ പങ്കെടുത്തു.

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുമ്പളങ്ങി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കുറഞ്ഞ നിരക്കിൽ ലാബ് പരിശോധന, സൗജന്യ ഫിസിയോതെറാപ്പി സെന്റർ സേവനം, ഡയാലിസിസ് രോഗികൾക്കും സെക്കൻഡറി പാലിയേറ്റീവ് രോഗികൾക്കും സൗജന്യ മരുന്ന് വിതരണം തുടങ്ങി ഒട്ടനവധി സേവനങ്ങൾ ലഭ്യമാണ്.