കുട്ടമ്പുഴയിൽ വന സൗഹൃദ സദസ് ഉദ്ഘാടനം ചെയ്തു 

വനം, വന്യജീവി വിഷയങ്ങളിൽ ജനകീയനിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. കുട്ടമ്പുഴയിൽ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ മറന്നുകൊണ്ടുള്ള വന സംരക്ഷണം സർക്കാരിന്റെ നയമല്ല. കാടിനെ സംരക്ഷിക്കുക നാടിനെ കേൾക്കുക എന്നതാണ് വന സൗഹൃദ സദസുകൾ വഴി ലക്ഷ്യമിടുന്നത്. ഏപ്രിൽ രണ്ടിന് വയനാട് ജില്ലയിലെ മാനന്തവാടിയിൽ തുടക്കം കുറിച്ച ഈ ഉദ്യമം കുട്ടമ്പുഴയിൽ എത്തി നിൽക്കുകയാണ്. ഏറെ വിജയകരമായാണ് ഓരോ വന സൗഹൃദ സദസുകളും നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാൻ ഈ പരിപാടി ഏറെ സഹായിച്ചിട്ടുണ്ട്. വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കി മുൻപോട്ട് പോവുകയാണ് ലക്ഷ്യം. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണ്. തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ നിന്നും ഒൻപത് ചതുരശ്ര കിലോ മീറ്റര്‍ ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ശുപാര്‍ശ രണ്ടാഴ്ച്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

തങ്ങൾക്ക് മുന്നിലെത്തുന്ന സങ്കീർണമല്ലാത്ത വിഷയങ്ങളിൽ രണ്ടാഴ്ച്ചയ്ക്കകം പരിഹാരമുണ്ടാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണം. പരാതികളും നിവേദനങ്ങളുമുള്ളവർ ‘പരിവേഷ് പോർട്ടൽ’ വഴി പരിഹാരം തേടാൻ ശ്രമിക്കണം. വന്യജീവികൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നിർണയിക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ഈ വിഷയത്തിൽ പരിമിതികൾ ഏറെയുണ്ടെങ്കിലും ജനോപകാരപ്രദമായി സാധ്യമാകുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. വന മേഖലയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിയ്ക്കുന്നത് സംബന്ധിച്ച് ന്യായമായ തീരുമാനം കൈക്കൊള്ളും. കാടിന്റെ സ്വാഭാവികതയെ മാറ്റിമറിയ്ക്കുന്ന വൃക്ഷങ്ങൾ ഘട്ടം ഘട്ടമായി മുറിച്ചു നീക്കി പകരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി വനം വകുപ്പിന്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) തേടുന്നവർക്ക് സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി ജില്ലയില്‍ 20 പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ജനങ്ങളെ കേൾക്കുക എന്ന നയമാണ് സർക്കാരിനുള്ളതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജനങ്ങൾക്ക് ഭരണത്തിൽ ക്രിയാത്മകമായി ഇടപെടാനുള്ള അവസരമാണ്‌ ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്നത്. നിയമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ വനം, വന്യജീവി വിഷയങ്ങളിൽ സംസ്ഥാന നിയമ നിർമ്മാണ സഭയ്ക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നത് സംബന്ധിച്ച് പ്രത്യേക ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വന, വനാതിർത്തികളോട് ചേർന്ന് വസിക്കുന്ന പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുക മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ വിദഗ്ദ്ധരിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുക, വനം വകുപ്പ് കൈക്കൊള്ളുന്നതും സ്വീകരിച്ചു വരുന്നതുമായ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് വനസൗഹൃദ സദസ്സ് സംഘടിപ്പിച്ചുവരുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തരമൊരു കർമ്മപരിപരിപാടി നടപ്പിലാക്കുന്നത്.

ക്രിയാത്മക സംവാദത്തിന് വേദിയായി വന സൗഹൃദ ചർച്ച

ക്രിയാത്മക സംവാദത്തിന് വേദിയാവുകയായിരുന്നു വനസൗഹൃദ സദസ്സിന് മുന്നോടിയായി ക്രമീകരിച്ച വന സൗഹൃദ ചർച്ച. വനം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി, നിയോജക മണ്ഡലങ്ങളിലെ വന പ്രദേശത്തോട് ചേർന്ന് നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തങ്ങളുടെ മേഖലയിലെ പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും പരാതികളും മുന്നോട്ട് വച്ചു.

പ്രധാനമായും വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് മൂലമുള്ള പ്രശ്നങ്ങളാണ് ജനപ്രതിനിധികൾ ഉന്നയിച്ചത്. എന്തുകൊണ്ട് വന്യജീവികൾ വനത്തിന് പുറത്തേക്ക് വരുന്നു എന്നത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തണം.

അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ നടപടികൾ വേണം. ട്രെഞ്ചിങ് , ഫെൻസിങ് സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കണം. പുഴയിൽ അടിഞ്ഞു കൂടിയിട്ടുള്ള മണൽ നീക്കണം. പട്ടയങ്ങൾ സംബന്ധിച്ച പ്രശ്നങ്ങളിലും പരിഹാരം വേണം, ആലുവ മൂന്നാർ രാജ പാത തുറക്കുന്നതിൽ അനുകൂല തീരുമാനം വേണം. വന്യജീവികൾ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് വേണ്ടത്ര നഷ്ടപരിഹാരം നൽകണം. വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ കഴിയുമോ എന്ന് പരിഗണിക്കണം തുടങ്ങിയ കാര്യങ്ങൾ ജനപ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ, മധ്യമേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ.ആർ. അനൂപ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്  (വിജിലൻസ് ആന്റ് ഇന്റലിജൻസ്) പ്രമോദ് ജി. കൃഷ്ണൻ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. എം ബഷീർ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കാന്തി വെള്ളക്കയ്യൻ, ജെസ്സി സാജു, മിനി ഗോപി, ശിൽപ സുധീഷ്, സിന്ധു അരവിന്ദ്, വിൻസൺ കോയിക്കാര, പി.യു ജോമോൻ, മാമച്ചൻ ജോസഫ്, സൈജന്റ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ചെയർമാൻ ആർ. അനിൽകുമാർ, മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ഇ. കെ ശിവൻ, സോഷ്യൽ ഫോറസ്ട്രി എറണാകുളം ചീഫ് കൺ സർ വേറ്റർ ഓഫ് ഫോറസ്റ്റ്സ് ഇന്ദു വിജയൻ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വന സൗഹൃദ സദസിൽ ലഭിച്ചത് 90 അപേക്ഷകൾ

കുട്ടമ്പുഴയിലെ വന സൗഹൃദ സദസിൽ ആകെ 90 അപേക്ഷകളാണ് ലഭിച്ചത്. ചടങ്ങിൽ വന്യജീവികളുടെ ആക്രമണം മൂലം പരിക്ക്/ നാശനഷ്ടം സംഭവിച്ച 16 പേർക്ക് നഷ്ടപരിഹാരം നൽകി. റീ ബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോജക്ട് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം അഞ്ച് പേർക്ക് ആദ്യ ഗഡുവും കൈമാറി.

മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടുതലായിട്ടുള്ള വനമേഖലയിലെ സെറ്റില്‍മെന്റുകളിലെ ജനങ്ങളെ വനമേഖലയ്ക്ക് പുറത്ത് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്.

മരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 17 നിരാക്ഷേപ പത്രങ്ങളും വിതരണം ചെയ്തു. ദേശീയ വനം കായിക മേളയിലെ മെഡല്‍ ജേതാക്കളെ ചടങ്ങിൽ ആദരിച്ചു.