# ലോകബാങ്ക് പ്രതിനികള്‍ക്ക് മുമ്പാകെ കണക്കുകള്‍ സമര്‍പ്പിച്ചു

പ്രളയത്തിലും ഉരുള്‍പൊട്ടലിലും വയനാട്ടില്‍ 2391.43 കോടി രൂപയുടെ നഷ്ടമുണ്ടായതായി കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താനെത്തിയ എട്ടംഗ ലോക ബാങ്ക് പ്രതിനിധി സംഘത്തെ ജില്ലാ ഭരണകൂടം അറിയിച്ചു. കളക്ടറേറ്റ് എ.പി.ജെ. ഹാളില്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ മേഖലകളിലെ നാശനഷ്ടങ്ങളുടെ തുക സംഘത്തിനു മുമ്പാകെ അവതരിപ്പിച്ചത്. ലോകബാങ്ക് സംഘം ജില്ലാതല ഉദ്യോഗസ്ഥരുമായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച നടത്തുകയും ഓരോ മേഖലയിലുമുണ്ടായ നഷ്ടങ്ങള്‍ സംബന്ധിച്ച് ചോദിച്ചറിയുകയും ചെയ്തു.

ഭവനം 132.06 കോടി രൂപ, പൊതു കെട്ടിടങ്ങള്‍ 13.55 കോടി, റോഡുകളും പാലങ്ങളും 919.83 കോടി, നഗര അടിസ്ഥാനോപാധികളായ റോഡുകള്‍, ഓടകള്‍, മലിന നിര്‍മാര്‍ജന സംവിധാനങ്ങള്‍ എന്നിവയ്ക്ക് 1.77 കോടി, ഗ്രാമീണ അടിസ്ഥാനോപാധികള്‍ 3.79 കോടി, ജലസേചനം ഉള്‍പ്പെടെയുള്ള ജലവിഭവ സംവിധാനങ്ങള്‍ 18.98 കോടി, മത്സ്യബന്ധനം-ടൂറിസം-ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയ ജീവിതോപാധികള്‍ 13.21 കോടി, കൃഷിയും ജന്തുവിഭവങ്ങളും 1038 കോടി, ഊര്‍ജ്ജം 2.56 കോടി, പരിസ്ഥിതിയും ജൈവവൈവിധ്യവും 6.20 കോടി, മറ്റുള്ളവ 240.63 കോടി എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്.

1411 വീടുകള്‍ പൂര്‍ണ്ണമായും 5100 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1,02,198 ഹെക്ടറില്‍ കൃഷി നാശമുണ്ടായി. 35685 വളര്‍ത്തു മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങി. 72 പൊതു കെട്ടിടങ്ങളെ പ്രളയം ബാധിച്ചു. 1773.67 കിലോമീറ്റര്‍ റോഡുകളും 65 പാലങ്ങളും കല്‍വര്‍ട്ടുകളും പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. 39.14 ഹെക്ടര്‍ ഭൂമി കൃഷി യോഗ്യമല്ലാതായി. 1849 വൈദ്യുത തൂണുകളും 16 ട്രാന്‍സ്ഫോര്‍മറുകളും 200 മീറ്ററുകളും നശിച്ചു. ഫിഷറീസ് – ടൂറിസം – ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയ 58 ജീവനോപാധികളെ പ്രളയം ബാധിച്ചു.

ലോക ബാങ്കിന്റെ ദുരന്താഘാത മാനേജ്മെന്റ് വിദഗ്ധന്‍മാരായ അനൂപ് കാരന്ത്, ഹേമംഗ് കരേലിയ, സോഷ്യല്‍ ഡവലപ്മെന്റ് കണ്‍സല്‍ട്ടന്റ് വെങ്കടറാവു ബയേണ, പരിസ്ഥിതി വിദഗ്ധന്‍ എസ്.വൈദീശ്വരന്‍, ഹൈവേ എന്‍ജിനീയറിംഗ് കണ്‍സല്‍ട്ടന്റ് സതീഷ് സാഗര്‍ ശര്‍മ, നഗരാസൂത്രണ വിദഗ്ധന്‍ ഉറി റയിക്ക്, ജല വിഭവ വിദഗ്ധന്‍ ഡോ.മഹേഷ് പട്ടേല്‍, ജലവിതരണ ശുചിത്വ സ്പെഷ്യലിസ്റ്റ് ശ്രീനിവാസ റാവു പൊടിപ്പിറെഡ്ഢി എന്നിവരാണ് ലോക ബാങ്ക് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ചര്‍ച്ചകളില്‍ പങ്കെടുത്ത് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം. സുരേഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഷാജി അലക്സാണ്ടര്‍, എ.ഡി.സി. ജനറല്‍ പി.സി.മജീദ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിന്നി ജോസഫ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി മാത്യു, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ആര്‍. കീര്‍ത്തി, സൗത്ത് വയനാട് ഡി.എഫ്.ഒ. രഞ്ജിത് കുമാര്‍, അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സോഷ്യല്‍ ഫോറസ്ട്രി) എ. ഷജ്ന, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ. സലിം, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ഇസ്ഹാക്, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എം. ഹരീഷ്, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീല ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിനു ശേഷം പ്രളയവും ഉരുള്‍പൊട്ടലും നാശം വിതച്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലോക ബാങ്ക് പ്രതിനിധികള്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു.