‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് മുൻപ് പൂർത്തിയാക്കി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷർ, സെക്രട്ടറിമാർ, അസി. സെക്രട്ടറിമാർ, നോഡൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർക്കായി നടത്തിയ ശിൽപശാലയിലാണ് നിർദേശം.

വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മുഴുവൻ മാലിന്യവും ജൂൺ അഞ്ചിനകം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിക്കും. തുടർന്ന് ഇവ കൃത്യമായി നിർമാർജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും മാലിന്യമുക്ത പൊതുയിടങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സർക്കാർ പുതിയ ക്യാമ്പയിൻ ആരംഭിച്ചത്.

ഓരോ പ്രദേശത്തും മാലിന്യ സംസ്‌കരണത്തിന് ജനകീയകൂട്ടായ്മ വളർത്തിയെടുത്ത് നൂറ് ശതമാനം ജൈവമാലിന്യവും ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുക, അജൈവ മാലിന്യവും പാഴ് വസ്തുക്കളുടെയും വാതിൽപ്പടി ശേഖരണം നൂറ് ശതമാനമാക്കുക, പൊതുഇടങ്ങളിലെ മാലിന്യ കൂനകൾ നീക്കം ചെയ്യുന്നതോടൊപ്പം വീണ്ടും അവിടെ പാഴ് വസ്തുക്കൾ വലിച്ചെറിയാതിരിക്കാൻ മാപ്പിങ് സംവിധാനം ഏർപ്പെടുത്തുക, ജലസ്രോതസുകൾ മലിനമാകാതെ സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുക. ഇതിന്റെ ഭാഗമായി ജില്ലയിൽ ഏപ്രിൽ 30ന് ശുചിത്വ ഹർത്താൽ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജനകീയപങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമെ ഈ പദ്ധതി വിജയകരമാവുകയുള്ളൂ. അതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഡ് തല ജാഗ്രതസമതികൾ ശക്തിപ്പെടുത്തി വീട് സന്ദർശനവും സ്ഥാപനസന്ദർശനവും നടത്തണം. രാഷ്ട്രീയ പ്രവർത്തകർ, മതനേതാക്കൾ തുടങ്ങിയവരെ കൊണ്ട് സഹകരിക്കാത്ത ആളുകളെ അനുനയിപ്പിച്ച് പദ്ധതിയുടെ ഭാഗമാക്കണം. എന്നിട്ടും പൊതുഇടങ്ങളിൽ മറ്റും മാലിന്യം വലിച്ചെറിയുകയും ശരിയായ രീതിയിൽ മാലിന്യ സംസ്‌കരണം നടത്താതിരിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ദുരന്ത നിവാരണ നിയമ പ്രകാരം പിഴ ചുമത്താനും നിയമനടപടി സ്വീകരിക്കാനും കഴിയും.

ബ്രഹ്മപുരം തീപിടിത്തതിനുശേഷം മാലിന്യ സംസ്‌കരണ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉള്ളതിനാൽ നിയമനടപടികൾ ശക്തമായി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയും.
ജനകീയ ഓഡിറ്റിലെ വിടവുകൾ പരിഹരിക്കുക, മാലിന്യസംസ്‌കരണത്തിന് താൽകാലിക സംവിധാനങ്ങൾക്ക് പകരം സ്ഥിരം സംവിധാനങ്ങൾ നടപ്പാക്കുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ആധുനികവത്കരണം, നിരോധിത ഉൽപന്നങ്ങൾ വിപണിയിൽ ഇല്ലെന്ന് ഉറപ്പാക്കുക എന്നീ പ്രവർത്തനങ്ങളാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നത്.

ഓക്ടോബർ 31ന് മുൻപായി ഇത് പൂർത്തിയാക്കണം. മൂന്നാം ഘട്ടത്തിൽ മാലിന്യ സംസ്‌കരണത്തിന് സുസ്ഥിരസംവിധാനം ഉറപ്പാക്കുകയും, അടുത്ത വർഷം മാർച്ച് 30ന് മാലിന്യ മുക്തസംസ്ഥാനമാകാനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.