എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

കായിക മേഖലയിലെ വികസനങ്ങൾ വനിതകൾക്കും വയോജനങ്ങൾക്കും ഉപകാരപ്പെടുന്നവയാവണമെന്നും കളി മൈതാനങ്ങൾ ഉല്ലാസത്തിനും വിശ്രമവേളകൾ ചിലവഴിക്കാനുമുള്ള സൗഹൃദ ഇടങ്ങളായി മാറ്റണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. എടവണ്ണ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂരിൽ നിർമിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് അധ്യക്ഷത വഹിച്ചു.

പടിഞ്ഞാറെ ചാത്തല്ലൂരുകാരുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ പ്രകൃതി രമണീയമായ സ്ഥലത്ത് നിർമിച്ച മിനി സ്റ്റേഡിയത്തിൽ പ്രദേശവാസികൾക്ക് വ്യായാമം ചെയ്യുന്നതിനും കായികക്ഷമ വർധിപ്പിക്കുന്നതിനും ആവശ്യമായ രീതിയിൽ അഞ്ച് ലക്ഷം രൂപ ചെലവിൽ ഓപ്പൺ ജിംനേഷ്യം നിർമിക്കുന്നതിന് കായിക വകുപ്പിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

ഉദ്ഘാടന ചടങ്ങിൽ 30 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിനായി വാങ്ങിയ ഭൂമിയുടെ രേഖകളും ഔദ്യോഗിക ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാർ കായികമേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഒരു പഞ്ചായത്തിന് ഒരു കളിക്കളം’ എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ 113 കളിക്കളങ്ങൾ നിർമിക്കും. ഇതോടൊപ്പം പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലും ഒരു കളിക്കളം ഒരുക്കാനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെ കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1500 കോടി രൂപയുടെ ബഹുമുഖ പദ്ധതികൾ നടപ്പാക്കി വരികയാണ്. ഗ്രാമപഞ്ചായത്തുകളിൽ സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചതിലൂടെ പ്രദേശികമായി കുട്ടികൾക്കും യുവജനങ്ങൾക്കും മികച്ച കായിക പരിശീലനത്തിന് അവസരം ലഭിക്കുന്നുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് എടവണ്ണ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച് പടിഞ്ഞാറെ ചാത്തല്ലൂരിൽ മിനി സ്റ്റേഡിയത്തിനായി 103 സെന്റ് സ്ഥലം വിലക്ക് വാങ്ങി ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. പഞ്ചായത്തിൽ ഇതിനോടകം നാല് വാർഡുകളിൽ കളിസ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ചടങ്ങിൽ പി.വി അൻവർ എം.എൽ.എ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത് വലീദ്, കെ.ടി അൻവർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ വിവിധ പ്രാദേശിക ക്ലബുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.