മലയോര മേഖലയിലെ വനഭൂമിയുടെ പട്ടയം അതിന്റെ അർഹരായ ഉടമകൾക്ക് നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ . നരിപ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഴുവൻ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കുക എന്നതാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യം. ഒരു തണ്ടപ്പേരുമില്ലാത്ത മുഴുവൻ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കുക ശ്രമകരമായ ദൗത്യമാണെങ്കിലും അതിന് തുടക്കം കുറിക്കുകയാണ് റവന്യൂ വകുപ്പ്.

കുറഞ്ഞ കാലം കൊണ്ട് പട്ടയത്തിന്റെ ഉടമകളാക്കി മനുഷ്യരെ മാറ്റുന്ന നടപടിക്ക് റവന്യൂ വകുപ്പ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഇ.കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എ ഗീത സ്വാഗതം പറഞ്ഞു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി , കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ബീന, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ ലീല , കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി വിശ്വനാഥൻ, നരിപ്പറ്റ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി നാണു, നരിപ്പറ്റ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ ഷീജ, നരിപ്പറ്റ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷാജു ടോം, വാർഡ് മെമ്പർ സി പി കുഞ്ഞബ്ദുല്ല, സി ഡി എസ് ചെയർപേഴ്സൺ എം സജിന , ജില്ലാ നിർമ്മിതി കേന്ദ്രം അസിസ്റ്റന്റ് പ്രൊജക്ട് മാനേജർ ഡെന്നീസ് മാത്യൂ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.

2020 – 21 പ്ലാൻ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് നരിപ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. നേരത്തെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് നിർമ്മിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ വില്ലേജ് ഓഫീസറുടെ റൂം, സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ റൂം, ഓഫീസ് ഏരിയ, ജീവനക്കാർക്കുള്ള ശൗചാലയം , കാത്തിരിപ്പു കേന്ദ്രം, സ്റ്റോറേജ് റൂം, പൊതുജനങ്ങൾക്കുളള ശൗചാലയം എന്നീ സൗകര്യങ്ങളാണുള്ളത്.