ബഫര്‍സോണിലെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കിയുള്ള സുപ്രീം കോടതി വിധി ആശ്വാസകരമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. വിഷയത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടെന്നും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മന്ത്രി വ്യക്തമാക്കി.

ദേശീയ ഉദ്യാനങ്ങള്‍, സംരക്ഷിത വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഈ മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയത്. സമ്പൂര്‍ണ നിരോധനം ഒഴിവാക്കി സുപ്രീം കോടതി ഇളവ് നല്‍കിയത് ഈ മേഖലകളിലെ ജനങ്ങള്‍ക്ക് ആശ്വാസകരമാകുമെന്നും മന്ത്രി പറഞ്ഞു.

വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹാരം കാണുന്നതിനുമായി വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച വന സൗഹൃദ സദസ്സുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വനമേഖലയ്ക്കും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുമായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് വലിയ പിന്തുണ ലഭിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.