ജില്ലാ ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ പ്രവൃത്തികൾ ഉൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികളുടെ നവീകരണ പ്രവൃത്തികൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പൂർത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. പയ്യന്നൂർ, ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, മാങ്ങാട്ടുപറമ്പ്, പഴയങ്ങാടി തുടങ്ങി ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ആധുനിക ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കും. സി എച്ച് സികളെ ബ്ലോക്ക് തല ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്-മന്ത്രി പറഞ്ഞു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു.

അടിയന്തിര കൊവിഡ് ചികിത്സയുടെ ഭാഗമായി പൂർത്തീകരിച്ച അഞ്ച് കിടക്കകളുള്ള പീഡിയാട്രിക് ഐ സി യു, 42 കിടക്കകളുള്ള ആധുനിക പീഡിയാട്രിക് കെയർ സെന്റർ, സ്ത്രീകൾക്കായുള്ള പ്രത്യേക വാർഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ 1.90 കോടി രൂപ വിനിയോഗിച്ചാണ് പീഡിയാട്രിക് കെയർ സെന്ററിന്റെ പശ്ചാത്തല വികസനം നടത്തിയത്. 2.05 കോടി രൂപയുടെ ഉപകരണങ്ങളാണ് സെന്ററിൽ സ്ഥാപിച്ചത്. പിഡിയാട്രിക് ഐ സി യു വിന് 84.25 ലക്ഷം രൂപ വിനിയോഗിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ അഡ്വ. കെ കെ രത്‌നകുമാരി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എവി അബ്ദുൾ ലത്തീഫ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം പ്രീത എന്നിവർ പങ്കെടുത്തു.