ജില്ലയില്‍ അവശേഷിക്കുന്ന ഓരേ ഒരു ക്യാമ്പായ  ചങ്ങനാശ്ശേരി ടൗണ്‍ ഹാളിലെ അന്തേവാസികളെ ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് സന്ദര്‍ശിച്ചു. എ.സി റോഡിന് ഇരുവശവും താമസിക്കുന്ന 14 കുടുംബങ്ങളാണ് ഇവിടെയുളളത്.  13 സ്ത്രീകളും 10 പുരുഷന്‍മാരും 14 കുട്ടികളും ഇവിടെ താമസിക്കുന്നുണ്ട്. 10 വീടുകള്‍ പൂര്‍ണ്ണമായും നാലു വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇവര്‍ ആഗസ്റ്റ് 16 മുതല്‍ ക്യാമ്പിലാണ്. വെള്ളം കയറുന്ന പ്രദേശ മായതിനാല്‍  ഇവരെ പുനരധിവസിപ്പിക്കാന്‍ വാടകയ്ക്ക് വീടുകള്‍ കണ്ടെത്താന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചങ്ങനാശ്ശേരിയില്‍ തന്നെ ഇവരുടെ ജീവനോപാധിക്ക് തടസ്സം ഉണ്ടാകാത്ത വിധം സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി ഉറപ്പു കൊടുത്തു. ഇവരെ പുനരധിവസിപ്പിക്കുന്നതിന് ചങ്ങനാശ്ശേരിയില്‍ തന്നെ രണ്ടിടങ്ങളില്‍ സ്ഥലം ലഭ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അറിയിച്ചു. ഇവ പരിശോധന നടത്തി അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.