അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിത്തിന് പുതിയ ചുവടുകള്‍. പച്ചക്കറി പുഷ്പ കൃഷിയുടെ മികവിന്റെ കേന്ദ്രമായി മാറുന്നതോടെ വയനാട് ജില്ലയ്ക്കും നേട്ടമാകും. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയുടേയും കേരള സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടേയും സാമ്പത്തിക സഹായത്തോടെയാണ് കേന്ദ്രം സജ്ജമായത്. ഹോര്‍ട്ടികള്‍ച്ചര്‍ സമഗ്രവികസന മിഷന്റെ 85 ശതമാനം ഫണ്ടും സംസ്ഥാനസര്‍ക്കാരിന്റെ 15 ശതമാനം ഫണ്ടുമുള്‍പ്പെടെ ആകെ 13 കോടി രൂപയാണ് ചെലവ്. ഹ്രസ്വകാല പച്ചക്കറി-പുഷ്പ കൃഷിയിലെ ഹൈടെക് കൃഷി പ്രദര്‍ശനകേന്ദ്രം, സങ്കരയിനം വിത്തുത്പാദനം, വിളകളുടെ തൈ ഉത്പാദനം, സംസ്‌കരണ വിപണന കേന്ദ്രം, പരിശീലനം, ഹോര്‍ട്ടികള്‍ച്ചര്‍ ടൂറിസം മെച്ചപ്പെടുത്തല്‍ തുടങ്ങിയവയാണ് കേന്ദ്രത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി കോമണ്‍ ഫെസിലിറ്റി സെന്റര്‍, ഡച്ച് പോളീഹൗസുകള്‍, ഇന്ത്യന്‍ പോളീഹൗസുകള്‍, തൈ ഉത്പാദനയൂണിറ്റ്, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ്, സംസ്‌കരണകേന്ദ്രം, ഷേഡ് നെറ്റ് ഹൗസ്, ലേലം കേന്ദ്രം, പരിശീലനകേന്ദ്രം എന്നിവ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് കീഴിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ സാങ്കേതികസഹായവും ലഭിക്കും. കേന്ദ്രം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായശേഷം അമ്പലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തിനു കൈമാറും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഹൈടെക് കൃഷിരീതികളെ ആസ്പദമാക്കി സെമിനാറും സംഘടിപ്പിച്ചിരുന്നു.