വര്‍ഷങ്ങള്‍ നീണ്ട പ്രശ്നത്തിന് പരിഹാരമായ ആശ്വാസത്തിലാണ് കശുവണ്ടി തൊഴിലാളിയായ പടിഞ്ഞാറേക്കല്ലട കാഞ്ഞിരംവിള വീട്ടില്‍ ബീന അദാലത്തില്‍ നിന്നും മടങ്ങിയത്. ബീനയുടെ വസ്തുവിന്റെ മധ്യഭാഗത്ത് കൂടി പോകുന്ന വൈദ്യുതി ലൈന്‍ മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സ്വകാര്യവസ്തു ആയതിനാല്‍, പോസ്റ്റുകള്‍ മാറ്റുന്നത് ഉള്‍പ്പടെയുള്ള ചെലവുകള്‍ വഹിക്കണമെന്നാണ് കെഎസ്ഇബിയുടെ ചട്ടം. എന്നാല്‍ ഹൃദ്രോഗിയായ ഭര്‍ത്താവ് മാത്രമുള്ള ബീനയ്ക്ക് തുക അടയ്ക്കാന്‍ നിവൃത്തി ഉണ്ടായിരുന്നില്ല. അങ്ങനെയാണ്, കുന്നത്തൂര്‍ താലൂക്ക് അദാലത്തില്‍ എത്തിയത്.

ബീനയുടെ പരാതി കേട്ട, മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രത്യേക വിഷയമായി പരിഗണിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പടിഞ്ഞാറെകല്ലട പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, വൈദ്യുതി ലൈനും പോസ്റ്റും മാറ്റിയിടാന്‍ തീരുമാനമായി. മുഴുവന്‍ ചെലവും വഹിക്കുമെന്ന് പടിഞ്ഞാറെകല്ലട പഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് പരിഹാരമായ സന്തോഷത്തിലാണ് ബീന.