സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടന്ന സംസ്ഥാന തല പട്ടയമേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ ജില്ലയിൽ വിതരണം ചെയ്തത് 11,221 പട്ടയങ്ങൾ. 10,256 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ, 681 വനഭൂമി പട്ടയങ്ങൾ, വിവിധ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരമുള്ള 284 പട്ടയങ്ങൾ എന്നിവയാണ് മുഖ്യമന്ത്രി വിതരണം ചെയ്തത്.

വടക്കാഞ്ചേരി മണ്ഡലത്തിലെ തെലുങ്കർ കോളനിയിലെ 24 കോളനി നിവാസികളുടെ അര നൂറ്റാണ്ട് കാലത്തെ സ്വപ്ന സാക്ഷാത്കാരവും ഇതോടൊപ്പം നടന്നു. 19 കൊറ്റമ്പത്തൂർ കോളനി പട്ടയങ്ങൾ, 68 സുനാമി പട്ടയങ്ങൾ എന്നിവ നൽകാൻ കഴിഞ്ഞത് ഇത്തവണത്തെ പട്ടയമേളയിലെ ശ്രദ്ധേയമായ മുന്നേറ്റമാണ്. 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തതും ചരിത്ര മുഹൂർത്തമായിരുന്നു.