ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഒരു ദിവസത്തെ സന്ദർശനത്തിനായി മെയ് 22ന് കണ്ണൂരിലെത്തും. പകൽ 1.05ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി 1.17ന് റോഡ് മാര്‍ഗം പാനൂർ ചമ്പാടേക്ക് തിരിക്കും. തന്റെ അധ്യാപിക ആയിരുന്ന രത്ന നായരെ സന്ദർശിക്കാനാണ് ഉപരാഷ്ട്രപതി ചമ്പാട് ആനന്ദവീട്ടിൽ എത്തുന്നത്. സന്ദർശന ശേഷം ഉച്ചക്ക് 2.25ന് മട്ടന്നൂരിലേക്ക് മടങ്ങും. തുടർന്ന് ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാദമിയിലേക്ക് പോകും. നാവിക അക്കാദമി സന്ദർശനത്തിന് ശേഷം വൈകിട്ട് 6.20ന് അദ്ദേഹം കണ്ണൂർ വിമാനത്താവളം വഴി ന്യൂഡൽഹിയിലേക്ക് മടങ്ങിപ്പോകും.
ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. പൊലീസ് കമ്മീഷണർ (സിറ്റി) അജിത് കുമാർ, പൊലീസ് കമ്മീഷണർ (റൂറൽ) എം ഹേമലത, നാവിക അക്കാദമി ഡെപ്യൂട്ടി പ്രൊവോസ്റ്റ് മാർഷൽ കേശവ് റെഡ്ഡി, സബ് കലക്ടർ സന്ദീപ്കുമാർ, അസി. കലക്ടർ മിസാൽ സാഗർ ഭഗത്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.