കരുതലും കൈത്താങ്ങും കുന്നംകുളം താലൂക്ക് തല അദാലത്തിൽ റോസിലിയുടെ മുടങ്ങിയ പെൻഷൻ പുനസ്ഥാപിച്ചു നൽകി. കുണ്ടുകുളങ്ങര വീട്ടിൽ കടവല്ലൂർ നമ്പഴിക്കാട് സ്വദേശിയായ റോസിലിക്ക് 19 വർഷമായി ലഭിച്ചിരുന്ന വിധവാ പെൻഷൻ മുടങ്ങിയ പരാതിയിലാണ് ഉടനടി നടപടി.
മകൻ വിദേശത്ത് ജോലിക്ക് പോയതിനെ തുടർന്ന് വാർഷിക വരുമാന പരിധി ഉയർന്നെന്ന കാരണത്താലാണ് വിധവ പെൻഷൻ ആനുകൂല്യം നിരസിക്കപ്പെട്ടത്.
റോസിലി വീട്ടുജോലി ചെയ്തു കിട്ടുന്ന വരുമാനം ആശ്രയിച്ചാണ് കുടുംബം ജീവിക്കുന്നത്. മൂന്ന് ആൺമക്കളിൽ രണ്ട് പേർ വിദ്യാർത്ഥികളാണെന്നും മൂത്തമകൻ ജോലിക്കായി വിദേശത്ത് പോയിട്ട് കുറച്ചുനാൾ മാത്രമേ ആയിട്ടുള്ളൂ എന്നതും പരിഗണിച്ച് പരാതിയിൽ കണ്ടാണശ്ശേരി വില്ലേജ് ചാർജ് ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. വാർഷിക വരുമാനം 84,000 രൂപയായി കുറച്ചു നൽകുന്നതിന് തീരുമാനമായി.
അദാലത്തിൽ ഓൺലൈനായി ലഭിച്ച അപേക്ഷയിന്മേൽ വേഗത്തിലുള്ള കാര്യക്ഷമമായ ഇടപെടൽ ആശ്വാസമാവുകയാണ് കുടുംബത്തിന്. പരാതി പരിഗണിച്ച പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പെൻഷൻ പുനസ്ഥാപിച്ചു നൽകും എന്ന ഉറപ്പ് നൽകി