വടക്കേതലത്തിൽ വീട്ടിൽ സൈമൺ സ്വന്തം മകന്റെ ക്രൂരതയിൽ നിന്ന് രക്ഷനേടാനാണ് അദാലത്തിലെത്തിയത്. തന്റെ നല്ല കാലം മുഴുവൻ കുടുംബത്തിനായി ജീവിച്ച് വാർദ്ധക്യത്തിൽ സ്വന്തം മകൻ അവന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുമ്പോൾ എന്തുചെയ്യണമെന്ന വേവലാതിയിലാണ് സൈമൺ. താൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിൽനിന്ന് മകൻ ഇറക്കിവിടുമ്പോഴും നിസ്സഹായാവസ്ഥ മാത്രമായിരുന്നു അച്ഛന്. മകന്റെ ക്രൂരതകൾ പറഞ്ഞുതീരും മുമ്പേ കണ്ണുനിറഞ്ഞ സൈമണിനെ മന്ത്രി ആർ ബിന്ദു ആശ്വസിപ്പിച്ചു.
പോലീസിനോട് സൈമണിന് സ്വന്തം വീട്ടിൽ താമസിക്കുന്നതിനും അദ്ദേഹത്തിന്റെ സംരക്ഷണത്തിനും അടിയന്തര നടപടിയെടുക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള നിയമം 2007 പ്രകാരം പ്രവർത്തിക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണലിൽ പരാതി നൽകുവാനുള്ള നിർദ്ദേശങ്ങൾ നൽകുവാനും ഉദ്യോഗസ്ഥരെ ചുമതപ്പെടുത്തി. സാമൂഹ്യ നീതി വകുപ്പിനന്റെ പ്രത്യേക പരിഗണന ഉണ്ടാകണമെന്നും മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.