സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തിന് മൂന്ന് മന്ത്രിമാര്‍ നേതൃത്വം നല്‍കി. വനം വന്യജീവിവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, കായിക വികസന വകുപ്പ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവരാണ് ഒരു വേദിയില്‍ പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ കേട്ടത്.

പ്രത്യേകമായി സജ്ജീകരിച്ച മൂന്ന് കൗണ്ടറുകളില്‍ ഓരോ മന്ത്രിമാരും ജനങ്ങളുടെ പരാതികള്‍ പരിശോധിച്ചു. പരാതി പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങളും അപ്പപ്പോള്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. റേഷന്‍ കാര്‍ഡ് ലഭ്യമാകാത്തത് മുതല്‍ വിവിധ തരത്തിലുള്ള പരാതികളായിരുന്നു അദാലത്തില്‍ മന്ത്രിമാരുടെ പരിഗണനയ്ക്കായി വന്നത്. മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴിയും താലൂക്ക് ഓഫീസ് പ്രത്യേക കൗണ്ടര്‍ വഴിയും 232 പരാതികളാണ് ലഭിച്ചത്.
കാര്‍ഷിക വികസന കര്‍ഷകക്ഷേമം, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു സംബന്ധമായ വിഷയങ്ങളിലാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ഇവയില്‍ സൂഷ്മ പരിശോധന ആവശ്യമായ പരാതികള്‍ ഒഴികെ ബാക്കിയെല്ലാം തത്സമയം പരിഹരിച്ചു. വൈകീട്ട് മൂന്ന് വരെ നടന്ന അദാലത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയില്‍ നിന്നും നൂറുകണക്കിനാളുകളാണ് എത്തിയത്. ജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും പെട്ടന്ന് തീരുമാനമെടുക്കാനും കരുതലും കൈത്താങ്ങും അദാലത്തിന് കഴിഞ്ഞു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പരാതി പരിഹാരത്തിനായി അദാലത്ത് വേദിയില്‍ പ്രത്യേകം കൗണ്ടറും സജ്ജമാക്കിയിരുന്നു.