ജന്മനാ കാലില്ലാത്തവർ, അപകടത്തിൽ  കാല്‍ നഷ്ടപ്പെട്ടവർ, അവർ ഇരുപത് പേരുണ്ടായിരുന്നു. പരസഹായമോ ഊന്നുവടിയോ ഇല്ലാതെ ഒരടി മുന്നോട്ട് വെക്കാനാവാത്തവർ. ഊന്നുവടി കാലിനു പകരമാക്കിയവർ.  എന്നാല്‍ ഇനി ഊന്നുവടിയോ പരസഹായമോ ഇല്ലാതെ  അവര്‍ സ്വന്തം കാലില്‍’ നടക്കും. ജില്ലാ പഞ്ചായത്തും ജില്ലാശുപത്രിയും ചേര്‍ന്ന് ആധുനിക കൃത്രിമക്കാല്‍ നല്‍കിയതോടെയാണ് അവരുടെ ആഗ്രഹം  സഫലമായത്.

വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു.
നേരത്തെ പഴയ രീതിയിലുള്ള കൃത്രിമ കാലുകളായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. പെട്ടെന്ന് മടക്കാന്‍ സാധിക്കായ്ക, നടക്കാൻ ക്രച്ചസിന്റെ തുണ എന്നിവയായിരുന്നു  ഇതിന്റെ പ്രധാന പ്രശ്നം. എന്നാല്‍ ഇപ്പോള്‍ നല്‍കിയ ഹെടെക് എന്റോസ്‌കെലിറ്റന്‍ കാലുകള്‍ നടക്കുമ്പോള്‍ അനായാസം മടങ്ങുകയും നിവരുകയും ചെയ്യും. ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാനും മറ്റ് പ്രവൃത്തികള്‍ ചെയ്യാനും സാധിക്കും.

സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതിന് മൂന്ന് ലക്ഷം രൂപ വരെ വിലയുണ്ട്. ചെലവ് കുറക്കാന്‍ ജില്ലാശുപത്രി ലിമ്പ് ഫിറ്റിംഗ് സെന്ററിലാണ് ഇവ നിര്‍മ്മിച്ചത്. പദ്ധതിക്കായി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പരിപാലനം ജില്ലാ അശുപത്രിയില്‍ സൗജന്യമായി ചെയ്യും. കൃത്രിമ കാല്‍ ആവശ്യമുള്ളവര്‍ക്ക് ലിമ്പ് ഫിറ്റിംഗ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

ലക്ഷങ്ങള്‍ വിലയുള്ള കാല്‍ സൗജന്യമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വാഹനാപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട കാര്‍ത്തികപുരം സ്വദേശി ഇ എം ശരത് പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം പ്രീത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി ലേഖ, ഡോക്ടര്‍മാരായ മായ ഗോപാലകൃഷ്ണന്‍, കെ പി മനോജ്കുമാര്‍, സി രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.