കണ്ണൂര്‍: പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വായിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ വലിയ തിരിച്ചറിവാണ് പ്രളയം മലയാളികള്‍ക്ക് നല്‍കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വായനാ വാരാചരണ പരിപാടികളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു പ്രളയം വന്നാല്‍ തീരാവുന്നതാണ് മനുഷ്യന്റെ ഇടുങ്ങിയ ചിന്താഗതികള്‍. ജാതിമതഭേദമോ സമ്പന്ന ദരിദ്ര വിവേചനമോ ഇല്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നടന്ന ഓണാഘോഷങ്ങള്‍ മാവേലിയുടെ സങ്കല്‍പ്പമനുസരിച്ചുള്ള യഥാര്‍ത്ഥ ആഘോഷമായിരുന്നു. ഈ നിലയില്‍ നോക്കുമ്പോള്‍ നമ്മുടെ അനുഭവത്തില്‍ ഏറ്റവും മികച്ച ഓണമാണ് ഇത്തവണത്തേത്. തൊട്ടടുത്ത അയല്‍ക്കാരനെ പോലും തിരിച്ചറിയാതിരുന്നവര്‍ക്ക് രക്ഷകരായി എത്തിയത് മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമാണ്. പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലില്‍ സ്വയം തിരുത്തല്‍ ആവശ്യമാണ്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കാവണം നമ്മുടെ ഓരോ ദിവസവും. തന്റെ ഇഷ്ടത്തിന് പ്രകൃതി വഴങ്ങണം എന്ന ആഗ്രഹത്തില്‍ പുഴകളും തോടുകളും വയലുകളും കുന്നുകളുമെല്ലാം ഇല്ലാതാക്കിയതാണ് പ്രളയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളി തിരിച്ചറിവിലേക്ക് പോകേണ്ടതുണ്ട്. പ്രളയത്തിന് ശേഷം സംസ്ഥാനത്ത് ഭൂമിയുടെ ഘടനയില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതനുസരിച്ച് നമ്മുടെ ജീവിതരീതികളും നിര്‍മ്മിതികളും മാറേണ്ടതുണ്ട്. ദുരന്തത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയല്ല, കൂടുതല്‍ മെച്ചപ്പെട്ട ജീവിതവും സാഹചര്യവും സൃഷ്ടിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നമ്മുടെ കഴിവിന്റെ പരമാവധി നല്‍കാന്‍ നമ്മള്‍ തയ്യാറാകണം. സംസ്ഥാനത്തിന് കൂടുതല്‍ കരുത്തുപകരുന്ന പ്രവര്‍ത്തനങ്ങളുമായി നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രളയത്തെത്തുടര്‍ന്നുണ്ടായ പ്രവര്‍ത്തനങ്ങളില്‍ കൗമാരക്കാരാണ് കൂടുതലായും എത്തിയിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എ ഡി എം ഇ മുഹമ്മദ് യൂസഫ് പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, പി എന്‍ പണിക്കര്‍ സ്മാരക ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി കാരയില്‍ സുകുമാരന്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി പി അബ്ദുള്‍ കരീം എന്നിവര്‍ പങ്കെടുത്തു. വായനാ കുറിപ്പ്, ക്വിസ് എന്നീ മത്സരങ്ങളിലെ താലൂക്ക്, ജില്ലാതല വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
ചിത്രങ്ങള്‍:
.